
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം മാറുമെന്ന ധാരണ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാക്കി ഡി കെ ശിവകുമാർ അനുകൂലികൾ. തിങ്കളാഴ്ചക്കുള്ളിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ഡി കെ ശിവകുമാറിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി ജി പരമേശ്വരയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നേതാക്കളുമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ നേരിട്ട് ചർച്ച നടത്തും.
കർണാടകയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. എംഎൽഎമാരും പ്രധാന നേതാക്കളും ചേരിതിരിഞ്ഞാണ് ഡികെ ശിവകുമാറിനും നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയയ്ക്കും വേണ്ടി വാദിക്കുന്നത്. യാതൊരു തരത്തിലുള്ള ധാരണയും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉണ്ടായിരുന്നില്ല എന്നാണ് സിദ്ധരാമയ്യ ക്യാമ്പ് പറയുന്നത്. നിലവിലെ ഭരണം വിലയിരുത്തി ഹൈക്കമാന്റെ തീരുമാനം എടുക്കുമെന്നും സിദ്ധരാമയ്യ ക്യാമ്പ് പറയുന്നുണ്ട്.
2023 മെയ് 30നാണ് ഇത് സംബന്ധിച്ച് ധാരണകൾ എടുത്തതെന്നും രണ്ടരവർഷം സിദ്ധരാമയ്യയും രണ്ടര വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രി എന്നുള്ളതായിരുന്നു അന്നത്തെ ധാരണ. ആദ്യ രണ്ടര വർഷം വേണമെന്ന് ശിവകുമാർ അനുകൂലികൾ നിർബന്ധം പിടിച്ചുവെങ്കിലും സിദ്ധരാമയ്യ വഴങ്ങിയില്ല. മുതിർന്ന നേതാവ് എന്ന പരിഗണന നൽകി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. അതേസമയം വാക്കാണ് ഏറ്റവും വലിയ അധികാരം എന്നാണ് ഡി കെ ശിവകുമാറിന്റെ നിലപാട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ നിലപാട് ശക്തമാക്കുകയാണ്.
സിദ്ധരാമയ്യ അനുകൂലുകളിൽ ഒരു വിഭാഗം എംഎൽഎമാർ നേതൃമാറ്റത്തെ അംഗീകരിക്കുന്നുമുണ്ട്. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാകരുതെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അത്തരം നേതാക്കൾ വ്യക്തമാക്കുന്നു. നിയമസഭാ സ്പീക്കർ കെജെ ജോർജിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. എന്നാൽ ഹൈക്കമാൻഡ് ഇടപെടൽ ഇക്കാര്യത്തിൽ നിർണായകമാകും. എംഎൽഎമാർ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയുമായി ആലോചിച്ച് നിർണായക തീരുമാനമെടുക്കുമെന്നാണ് കർണാടകയിൽ നിന്നുള്ള നേതാക്കൾ പറയുന്നത്. നേതാക്കളെ ദില്ലിയിൽ വിളിച്ചുവരുത്തി തുടർച്ചകൾ ഉണ്ടാകും. അതേസമയം ജീ പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് ഭരണ സ്തംഭനമെന്നും ജനങ്ങളെ പരിഹസിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും ബിജെപി വിമർശിക്കുന്നു. മികച്ച അംഗബലം നിയമസഭയിൽ ഉള്ളതിനാൽ സർക്കാരിന് വലിയ പ്രതിസന്ധി ഇല്ലെങ്കിലും രാഷ്ട്രീയ പ്രതിസന്ധികൾ പ്രശ്നം ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

