
ബാബറി മസ്ജിദ് പൊളിക്കും എന്ന വിവരം കോൺഗ്രസിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ബാബറി മസ്ജിദ് തകർക്കുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ അഭിഭാഷകനായിരുന്ന കെ കെ വേണുഗോപാലിന്റെ ആത്മകഥയായ ‘ദി ആക്‌സിഡന്റൽ ലോയർ’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്. ദീർഘകാലമായി പള്ളി പൊളിക്കാനുള്ള പരിശീലനം ലഭിച്ചവരാണ് കർസേവകരെന്ന് കോടതിക്ക് കൈമാറിയ ഇന്റലിജൻസ് റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ പറയുന്നുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു.
വിവരം നേരത്തെ അറിഞ്ഞിട്ടും കേന്ദ്ര സർക്കാർ സൈന്യത്തെ നിയോഗിക്കാൻ തയ്യാറായില്ല. കർസേവകരെ തടയാനും നടപടി സ്വീകരിച്ചില്ലെന്ന് കെ കെ വേണുഗോപാൽ പറയുന്നു. മുൻ അറ്റോർണി ജനറലും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാൽ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ് തന്നോട് ഗുരുതരമായ നുണ പറഞ്ഞതായും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
1990കളിൽ ബാബറി മസ്ജിദ് പൊളിക്കപ്പെടില്ലെന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞത്. ബാബറി മസ്ജിദിലേക്ക് വഴി തുറക്കുന്ന പാലത്തിൽ കർസേവകരെ തടയും എന്നും പള്ളി തകർക്കാൻ അനുവദിക്കില്ല എന്നും കല്യാൺ സിങ് തനിക്ക് ഉറപ്പു നൽകി. എന്നാൽ ഇവരെ തടയാൻ പൊലീസ് ഒന്നും ചെയ്തില്ല. അവർ വരികയും, പള്ളി പൊളിക്കുകയും ചെയ്തു.
കല്യാൺ സിംഗ് തന്നോട് നുണ പറയുകയായിരുന്നു എന്ന് അടിവരയിട്ട അദ്ദേഹം ജസ്റ്റിസ് വെങ്കടചെല്ലയ്യ അടക്കമുള്ള ജഡ്ജുമാരോട് താൻ ഇക്കാര്യം പറഞ്ഞിരുന്നതായും വെളിപ്പെടുത്തി. ബാബറി മസ്ജിദ് പൊളിച്ചതിന്റെ ഗൂഢാലോചന എൽ കെ അദ്വാനിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കോൺഗ്രസിന്റെ കരങ്ങളും അതിന് പിറകിലുണ്ടെന്നും തെളിയിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.
ബാബറി മസ്ജിദിന്റെ പുനർനിർമ്മാണം അന്ന് തന്നെ തുടങ്ങണം എന്ന് കോടതിയിൽ പറഞ്ഞപ്പോൾ, താൻ എന്തോ തമാശ പറയുന്നതുപോലെയാണ് കോൺഗ്രസ് സർക്കാരിന്റെ കാലത്തെ അറ്റോർണി ജനറൽ കണ്ടതെന്നും കെ കെ വേണുഗോപാൽ പറയുന്നുണ്ട്. പള്ളി തകർക്കും എന്ന് കോൺഗ്രസ് സർക്കാരിന് അറിയാമായിരുന്നിട്ടും അവർ ഒന്നും ചെയ്യാതെ അതിന് കൂട്ടുനിന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

