
മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ കുടുംബത്തെയും വെറുതെ വിടാതെ മഹാരാഷ്ട്രയിലെ ബിജെപി ഭരണകൂടം. മഹാരാഷ്ട്ര മന്ത്രി ജയ്കുമാർ റാവൽ ഭൂമി കൈയേറിയതായി ആരോപിച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ കുടുംബം രംഗത്തെത്തി. ധൂലെ ജില്ലയിലെ ഷിർപൂരിലുള്ള തങ്ങളുടെ പൂർവ്വിക ഭൂമി മന്ത്രിയും കൂട്ടാളികളും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന് പ്രതിഭ പാട്ടീലിന്റെ കുടുംബം ആരോപിച്ചു.
കോടതിയിൽ നിന്നും തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടായിട്ടും ബിജെപി മന്ത്രി ജയ്കുമാർ റാവൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭൂമി കയ്യേറ്റം തുടരുകയാണെന്ന് പ്രതിഭ പാട്ടീലിന്റെ സഹോദരനും മരുമകനും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘കോടതി ഉത്തരവ് പ്രകാരം ഭൂമി കൈവശപ്പെടുത്താൻ പോയപ്പോൾ ജയകുമാർ റാവലിന്റെ ഗുണ്ടകൾ ഞങ്ങളെ ഓടിച്ചു. നിയമപരമായ ഉത്തരവ് ഉണ്ടായിരുന്നിട്ടും പ്രാദേശിക ഗുണ്ടകളുടെ സഹായത്തോടെ ഞങ്ങളെ ഉപദ്രവിക്കുന്നത് തുടരുകയാണെന്നും’ മുൻ രാഷ്ട്രപതിയുടെ അനന്തരവൻ ഉദയ് പാട്ടീൽ പറയുന്നു.
സ്വത്തിനുമേൽ റാവൽ നിയമപരമായ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, കോടതി ഇതിനെതിരെ വിധി പറയുകയും പാട്ടീൽ കുടുംബത്തിന്റെ ഉടമസ്ഥാവകാശം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിധി ലംഘിച്ച് റാവലും അനുയായികളും ഭൂമി വിട്ടുനൽകാൻ വിസമ്മതിക്കുകയാണെന്ന് പാട്ടീൽ പറഞ്ഞു. ഞങ്ങളെ ഭീഷണിപ്പെടുത്താൻ അദ്ദേഹം ക്രിമിനലുകളെ പോലും അയച്ചുവെന്നും ഉദയ് പാട്ടീൽ മാധ്യങ്ങൾക്ക് മുന്നിൽ ആരോപിച്ചു.
എന്നാൽ പോലീസ് മന്ത്രിക്ക് പൂർണ പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ അവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതിയുടെ കുടുംബത്തിന് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരോപണങ്ങളോട് മന്ത്രി ജയ്കുമാർ റാവൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

