
കഴിഞ്ഞ വർഷം നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ 46 പേർ ഭരണകക്ഷിയായ മഹായുതിയിലേക്ക് കൂറ് മാറിയതായി റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും ബിജെപിയിലേക്കാണ് ചേക്കേറിയത്. ഇവരെക്കൂടാതെ, മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും മഹായുതിയിൽ ചേർന്നു. ആകെയുള്ള 46 എണ്ണത്തിൽ 26 പേർ ബിജെപിയിലേക്കും 13 പേർ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലേക്കും ഏഴുപേർ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്കും മാറിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എംവിഎ ക്യാമ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) ആണ്. അവരുടെ 19 സ്ഥാനാർത്ഥികളാണ് മഹായുതിയിൽ ചേർന്നത്. ഉദ്ധവ് താക്കറെയുടെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന പ്രദേശങ്ങളിലാണ് ഈ കൂറുമാറ്റങ്ങൾ കൂടുതലും നടന്നത്. ശരദ് പവാറിന്റെ എൻസിപിയാണ് തൊട്ടടുത്ത സ്ഥാനത്ത്.
ALSO READ; മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ഉദ്ധവ്–രാജ് കൂടിക്കാഴ്ച സഖ്യ സൂചന ശക്തമാക്കുന്നു
മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി ഉജ്ജ്വല വിജയം നേടിയിരുന്നു, സംസ്ഥാനത്തെ 288 സീറ്റുകളിൽ 235 സീറ്റുകൾ നേടി. ബിജെപി 132 സീറ്റുകൾ നേടി ഒന്നാമതെത്തിയപ്പോൾ, ഷിൻഡെ സേനയും എൻസിപി (അജിത് പവാർ) യഥാക്രമം 57 ഉം 41 ഉം സീറ്റുകൾ നേടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) നേടിയ 20 സീറ്റുകൾ, കോൺഗ്രസ് നേടിയ 16 സീറ്റുകൾ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി നേടിയ 10 സീറ്റുകൾ എന്നിവയുൾപ്പെടെ 50 സീറ്റുകൾ മാത്രമേ എംവിഎയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ താക്കറെ കസിൻസ് ഒരുമിച്ച് മത്സരിക്കാനുള്ള ചർച്ചകൾ നടക്കുമ്പോഴും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നിലവിലെ തീരുമാനം പ്രതിപക്ഷ സഖ്യത്തിന് ഗുണം ചെയ്തേക്കില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

