
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ അഞ്ച് വയസ്സുകാരിക്കെതിരെ ലൈംഗിക പീഡനം നടന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഗ്രാമത്തിന്‍റെ ‘മാനം’ കാക്കാൻ കുട്ടിക്ക് ചികിത്സ നൽകുന്നതും പരാതി കൊടുക്കുന്നതും തടഞ്ഞു. ഗ്രാമത്തിന്‍റെ ‘മാനം’ കാക്കാനെന്ന പേരിലായിരുന്നു പൊലീസിൽ വിവരം അറിയിക്കാനോ കുട്ടിക്ക് ആവശ്യമായ വൈദ്യചികിത്സ നൽകാനോ അനുവദിക്കാതെ ഗ്രാമവാസികൾ കുടുംബത്തെ തടഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി. 15 വയസ്സുള്ള ഒരു ആൺകുട്ടിയാണ് പിഞ്ചു ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി.
നവംബർ 7 ന് ഷിരൂർ കാസർ തഹസീലിലാണ് സംഭവം നടന്നത്. എന്നാൽ വിവരം അടുത്തിടെയാണ് പുറത്തുവന്നത്. സംഭവത്തിന് ശേഷം ഗ്രാമത്തിന്‍റെ പേരിൽ അപകീർത്തി ഒഴിവാക്കാനെന്ന പേരിൽ നാട്ടുകാർ യോഗം ചേർന്ന് കുടുംബത്തെ അധികൃതരെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതിന്റെ ഫലമായി കുട്ടി നാല് ദിവസം വീട്ടിൽ തന്നെ കഠിന വേദന സഹിച്ചു കഴിയേണ്ടിവന്നു.
ALSO READ; ദില്ലി സ്ഫോടന കേസ്: ഡോ. ഷഹീനെ ഇന്ന് ലക്നൗവിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും
തുടർന്ന് കുടുംബാംഗങ്ങൾ ബീഡ് പൊലീസ് സൂപ്രണ്ട് നവനീത് കൻവത്തെ ബന്ധപ്പെടുകയും, നവംബർ 13 ന് ഷിരൂർ കാസർ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരുക്കേറ്റ പെൺകുട്ടിയെ ബീഡ് സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതി മാത്രമല്ല, കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിനും കുടുംബത്തെ തടഞ്ഞതിനും ഉത്തരവാദികളായവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തത്‌വാശീൽ കാംബ്ലെ ആവശ്യപ്പെട്ടു. “പോക്സോ നിയമപ്രകാരം, പരാതി രജിസ്റ്റർ ചെയ്യുന്നതിൽ കാണിച്ച അനാസ്ഥ ഗുരുതര കുറ്റമാണ്,” കാംബ്ലെ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട എല്ലാവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

