
മുംബൈ മഹാരാഷ്ട്രയുടേതല്ലെന്ന ബിജെപി നേതാവ് കെ അണ്ണാമലൈയുടെ പരാമർശം, തദ്ദേശ തെരഞ്ഞെടുപ്പ് പോരിൽ പുതിയ വിവാദം ചേർക്കുകയാണ്. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷന്റെ വാക്കുകൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. എംഎൻഎസ് നേതാവ് രാജ് താക്കറെ രൂക്ഷമായി പ്രതികരിച്ചതോടെ, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വാക്‌പോരാട്ടം രാഷ്ട്രീയ മര്യാദയുടെ അതിർത്തികൾ ലംഘിച്ചിരിക്കുകയാണ്.
മുംബൈ മഹാരാഷ്ട്രയുടേതല്ല, അന്താരാഷ്ട്ര നഗരമാണെന്നായിരുന്നു ബിജെപി നേതാവ് കെ അണ്ണാമലൈയുടെ വിവാദ പരാമർശം. നഗരസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിലെത്തിയ അണ്ണാമലൈ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ പ്രസ്താവന നടത്തിയത്. പിന്നാലെ അണ്ണാമലൈയുടെ വാക്കുകൾ മറാഠി സ്വത്വത്തെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനവുമായി മഹാരാഷ്ട്ര രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.
എംഎൻഎസ് നേതാവ് രാജ് താക്കറെ, അണ്ണാമലൈയെ പേരെടുത്ത് വിമർശിച്ചു. “ഹട്ടാവോ ലുങ്കി”എന്ന അധിക്ഷേപ പരാമർശം ഉൾപ്പെടെ, രാജ് താക്കറെയുടെ പ്രതികരണം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു. വിവാദങ്ങൾക്കിടയിലും തന്റെ നിലപാട് കടുപ്പിക്കുകയാണ് കെ. അണ്ണാമലൈ ചെയ്തത്.
തനിക്കെതിരെ ഭീഷണി വേണ്ടെന്നും തമിഴ്നാട്ടുകാരെ ലുങ്കി എന്ന പരാമർശത്തിലൂടെ അധിക്ഷേപിച്ചതിൽ പ്രതിഷേധമുണ്ടെന്നും മുംബൈയിൽ ഇനിയും വരുമെന്നും താക്കറെ കുടുംബത്തിന് തുറന്ന വെല്ലുവിളിയുമായി അണ്ണാമലൈ പ്രതികരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ഈ വിവാദം മഹാരാഷ്ട്രയിലെ ബിജെപി നേതാക്കളെയാണ് കൂടുതൽ വെട്ടിലാക്കിയിരിക്കുന്നത്. മറാത്തി ജനതയെ മാറ്റിനിർത്താനും വികസന പദ്ധതികൾ ഗുജറാത്തിലേക്ക് മാറ്റാനും മുംബൈയുടെ മഹാരാഷ്ട്ര സ്വത്വം തകർക്കാനുമുള്ള ഗൂഢാലോചനയെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ആക്രമണം ശക്തമാക്കി.
ALSO READ: ‘വെനസ്വേലയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാകണം’; പ്രകാശ് കാരാട്ട്
ഈ പശ്ചാത്തലത്തിലാണ്, ബിഎംസി തിരഞ്ഞെടുപ്പിനെ “മഹാരാഷ്ട്ര സ്വത്വം സംരക്ഷിക്കാനുള്ള അവസാന നിലപാട്” എന്ന നിലയിൽ താക്കറെ പക്ഷം അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ചൂടിലേക്ക് പുതിയ വിവാദം കൂടി എത്തിയതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വാക്‌പോരാട്ടങ്ങളാൽ നിറയുകയാണ്. മുംബൈ ആരുടേതെന്ന ചോദ്യത്തിലേക്ക് നീങ്ങുന്ന രാഷ്ട്രീയ പോരാട്ടം, ബിഎംസി തെരഞ്ഞെടുപ്പിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതാണ് ഇനി കാണേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

