
പൂനെ: വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന യുവതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. രാമേശ്വർ ഘെങ്കാട്ട് (26) ആണ് കൊല്ലപ്പെട്ടത്.
ജൂലൈ 22-നാണ് കേസിനാസ്പദമായ സംഭവം. പ്രതികളിലൊരാളായ പ്രശാന്ത് സര്‍സാറിൻ്റെ മകളുമായി രാമേശ്വറിന് പ്രണയമുണ്ടായിരുന്നു. പക്ഷേ രാമേശ്വറിന് ബലാത്സംഗക്കേസും പോക്സോ കേസും ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതിനാല്‍ കുടുംബം വിവാഹത്തെ എതിർത്തു. കുടുംബത്തിൻ്റെ എതിർപ്പ് ഉണ്ടായിരുന്നിട്ടും ഇരുവരും വിവാഹത്തിന് നിർബന്ധം പ്രകടിപ്പിച്ചു.
ALSO READ: ലക്നൗവില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം: രണ്ട് പേര്‍ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
ഇതിനെത്തുടർന്ന്, വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് യുവതിയുടെ കുടുംബം രാമേശ്വറിനെയും മാതാപിതാക്കളെയും വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ, ഇരു കുടുംബങ്ങളും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ, യുവതിയുടെ പിതാവും മറ്റ് ബന്ധുക്കളും ചേർന്ന് രാമേശ്വറിനെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ രാമേശ്വറിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

