
മഹാരാഷ്ട്രയിലുടനീളമുള്ള ചരക്ക് നീക്കം സ്തംഭിപ്പിച്ച് മറാത്താ പ്രക്ഷോഭം. അടൽ സേതു, നവി മുംബൈ റൂട്ടുകൾ, പൻവേൽ, ഈസ്റ്റേൺ ഫ്രീവേ എന്നിവയുൾപ്പെടെ ദക്ഷിണ മുംബൈയിലേക്കുള്ള എല്ലാ പ്രധാന കണക്റ്റിവിറ്റി റൂട്ടുകളും, ഹെവി വാഹനങ്ങൾക്കും ഒഡിസി കൺസൈൻമെന്റുകൾക്കും പൂർണ്ണമായും അടച്ചിട്ടതായി ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എഐഎംടിസി) തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മുംബൈ തുറമുഖത്തേക്കുള്ള യാത്രാമധ്യേ സമയബന്ധിതമായ ഷിപ്പ്‌മെന്റുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, പ്രോജക്ട് കാർഗോ ഓപ്പറേറ്റർമാർ എന്നിവർക്കാണ് വൻ നഷ്ടം നേരിടുന്നത്. അത്തരമൊരു നിർണായക ഉദാഹരണമാണ് നാളെ പുറപ്പെടാൻ നിശ്ചയിച്ചിരിക്കുന്ന ജബൽ അലി നയൻ എന്ന കപ്പലിലേക്കുള്ള ഭാരമേറിയ യന്ത്രങ്ങൾ. ഇന്ന് വൈകുന്നേരം തന്നെ യന്ത്രങ്ങൾ തുറമുഖത്ത് എത്തണമെങ്കിലും ലോഡ് ചെയ്ത വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ALSO READ; പവൻ ഖേരയ്ക്കെതിരെ ബിജെപി ; രണ്ട് തിരിച്ചറിയൽ കാർഡ് എന്ന് ആരോപണവുമായി കോൺഗ്രസ്
നഗരത്തിലെ ലോജിസ്റ്റിക് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് അഞ്ചാം ദിവസത്തിലേക്ക് കടന്ന പ്രക്ഷോഭ സമരം. കയറ്റുമതി – ഇറക്കുമതി ചരക്ക് വാഹനങ്ങളുടെ നീക്കത്തിന് പൊലീസ് എസ്കോർട്ട് സൗകര്യങ്ങളോടെ അടിയന്തര അനുമതികൾ നൽകണമെന്നും, അത്തരം തടസ്സങ്ങൾ ഉണ്ടാകുമ്പോൾ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ഒരു പ്രത്യേക അടിയന്തര ഇടനാഴി സൃഷ്ടിക്കണമെന്നും ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും സംസ്ഥാന ഗതാഗത അധികൃതരോടും അഭ്യർത്ഥിച്ചു.
സർക്കാർ ജോലികളിലും കോളേജുകളിലും 10 ശതമാനം ഒബിസി സംവരണം എന്ന ആവശ്യം ഉന്നയിച്ചാണ് മുംബൈയിലെ ആസാദ് മൈതാനിയിൽ മറാത്താ സമുദായത്തിൽ നിന്നുള്ള നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആക്ടിവിസ്റ്റ് മനോജ് ജരംഗേ പാട്ടീലിന്‍റെ നേതൃത്വത്തിൽ മുംബൈയിൽ മറാത്താ സംവരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ബോംബെ ഹൈക്കോടതി ഇടപെടുകയായിരുന്നു.
മുംബൈ നഗരത്തെ സ്തംഭിപ്പിച്ചതിന് മറാത്ത സംവരണ പ്രതിഷേധക്കാരെ ബോംബെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഒരു ദിവസത്തെ പ്രക്ഷോഭത്തിന് അനുമതി നൽകിയ ഏക വേദിയായ ആസാദ് മൈതാനത്ത് മാത്രമായി പ്രതിഷേധം പരിമിതപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മർദിക്കുകയും ചെയ്തതിനെ തുടർന്ന് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

