
ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെയും സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും മോചനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇരട്ടത്താപ്പ് ഒഴിവാക്കി ഇടപെടണമെന്ന് മന്ത്രി ആർ ബിന്ദു . സാമൂഹ്യസേവനത്തിന് ജീവിതം ഉഴിഞ്ഞിട്ടു പ്രവർത്തിക്കുന്ന കന്യാസ്ത്രീകളായ ഇവരെ മതപരിവർത്തനത്തിനു ശ്രമിച്ചെന്ന ആക്ഷേപം ദുരുപയോഗിച്ചുകൊണ്ട് കുറ്റവാളികളായി ചിത്രീകരിച്ച് കേസിൽ കുടുക്കിയത് ഏറ്റവും അപലപനീയമാണെന്നും മന്ത്രി കൂട്ടിചേർത്തു.
ക്രൈസ്തവവിശ്വാസികളാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നവരെന്നു മാത്രമല്ല, ജോലി ആവശ്യത്തിനാണ് പെൺകുട്ടികൾ കന്യാസ്ത്രീകൾക്കൊപ്പം യാത്രതിരിച്ചതെന്നും പെൺകുട്ടികളുടെ കുടുംബങ്ങൾതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തീർത്തും മുൻവിധിയോടെയാണ് കന്യാസ്ത്രീകൾക്കെതിരെ അതിക്രമം നടന്നതെന്നാണിത് തെളിയിക്കുന്നത്. അത്തരം മുൻവിധികൾക്കൊപ്പം ഒരു പോലീസ് സംവിധാനം നിലകൊള്ളുന്നത് ബിജെപി ഭരണത്തിന്റെ അസ്സൽ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട സംഭവമല്ല ഇത്. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന തരത്തിലുള്ള ബീഭത്സത ഒരു ഘട്ടത്തിൽ രാജ്യത്തെ നടുക്കിയിരുന്നു, അത്തരം പ്രവർത്തനങ്ങളിൽ നിന്നും സാമൂഹ്യവിരുദ്ധസംഘങ്ങൾ പിൻവാങ്ങുന്നതല്ല ബിജെപി ഭരണത്തിൽ കണ്ടത്. പകരം, സമാനമായ അതിക്രമങ്ങൾ ആവർത്തിക്കുന്നതാണ്. ബിജെപി അധികാരത്തിലുള്ള ഇടങ്ങളിലെല്ലാം ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കുകയും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണപരമ്പരകൾ അരങ്ങേറുകയും ചെയ്യുന്നതാണ് കാണുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.
ALSO READ – ആലപ്പുഴയിൽ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവം: നിർണ്ണായക കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്
പുറമേയ്ക്ക് കൂടെനിൽക്കുകയും ഒപ്പംതന്നെ ക്രൈസ്തവജനതയെ വേട്ടയാടുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ ഏവർക്കും തിരിച്ചറിയാനാവണം. പാര്ലമെന്റിലടക്കം വിഷയം ഉയർത്തപ്പെട്ടിട്ടും ന്യായത്തിനുവേണ്ടി ഇടപെടാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അറസ്റ്റിലായ കന്യാസ്തീകളെ മോചിപ്പിക്കാനും കള്ളക്കേസ് ഒഴിവാക്കാനും വേണ്ടതുചെയ്യൽ കേന്ദ്രസർക്കാരിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. അതിനവരെ നിർബന്ധിതരാക്കാൻ കേരളത്തിന്റെ സമൂഹമനസ്സാക്ഷിക്കൊപ്പം സഭാനേതൃത്വവും നിലകൊള്ളണമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

