
17കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് അപകടം. മുംബൈയിലെ കോസ്റ്റൽ റോഡ് ടണലിൽ ഞായറാഴ്ച പുലർച്ചെ ആണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാർ ഓടിച്ച പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ചെ രണ്ട് മണിയോടെ നിയന്ത്രണം വിട്ട മെഴ്സിഡസ് കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അഗ്രിപാഡ സ്വദേശിയായ 75 വയസ്സുള്ള വ്യവസായിയുടെ പേരിലുള്ള ആഡംബര കാറാണ് അപകടത്തിൽപ്പെട്ടത്. വ്യവസായിയുടെ 18 വയസ്സുള്ള കൊച്ചുമകളും അവളുടെ സുഹൃത്തായ 17-കാരനുമാണ് കാറിലുണ്ടായിരുന്നത്. സൗത്ത് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് പോകാനായി കോസ്റ്റൽ റോഡ് വഴി സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കാർ ഓടിച്ചിരുന്നത് 17 വയസ്സുള്ള കുട്ടിയാണെന്ന് പൊലീസ് കണ്ടെത്തി.
അപകടത്തിൽ മറ്റൊരു കാറിലുണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. സംഭവത്തിൽ കാറുടമയായ വ്യവസായി, അദ്ദേഹത്തിൻ്റെ കൊച്ചുമകൾ, കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത ബാലൻ എന്നിവർക്കെതിരെ ഡി ബി മാർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചുമകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും കാർ ഓടിക്കാൻ നൽകിയത് പതിനേഴുകാരനാണെന്ന് പൊലീസ് പറഞ്ഞു.
കാറിൻ്റെ ടയർ പൊട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഈ അവകാശവാദം പരിശോധിക്കുന്നതിനായി ആർടിഒ (RTO) ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും കാർ പൊലീസ് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ബാലൻ മദ്യപിച്ചിരുന്നതായി സൂചനയില്ലെങ്കിലും, സ്ഥിരീകരണത്തിനായി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

