
മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഈ മാസം ആദ്യമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട യാത്രക്കാർക്ക് ടോൾ തുക തിരികെ നൽകാൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MSRDC) തീരുമാനിച്ചു. ഒരു ലക്ഷത്തിലധികം വാഹന ഉടമകൾക്കായി 5.16 കോടി രൂപയാണ് റീഫണ്ട് ഇനത്തിൽ നൽകുകയെന്ന് എംഎസ്ആർഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഫെബ്രുവരി മൂന്നിന് ഖോപ്പോളിക്ക് സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് ഏകദേശം 33 മണിക്കൂറോളമാണ് എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടത്. അപകടത്തെത്തുടർന്ന് ഗതാഗതം സ്തംഭിച്ചതോടെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നു.
ALSO READ : മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ
എന്നാൽ, ഈ നിർദ്ദേശം പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുൻപ് തന്നെ നിരവധി വാഹനങ്ങളുടെ ഫാസ്‌ടാഗ് (FASTag) അക്കൗണ്ടുകളിൽ നിന്ന് പണം ഈടാക്കിയിരുന്നു. ടോൾ പ്ലാസകളിലെ ബാരിയറുകൾ തുറന്നു കൊടുക്കുന്നതിന് മുൻപ് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പണം നഷ്ടമായവർക്കും, ഉത്തരവ് നിലവിൽ വന്ന ശേഷവും പണം നൽകേണ്ടി വന്നവർക്കും ഈ റീഫണ്ടിന് അർഹതയുണ്ടാകും.
അർഹരായ വാഹന ഉടമകളുടെ ഫാസ്‌ടാഗ് അക്കൗണ്ടുകളിലേക്ക് വരും ദിവസങ്ങളിൽ തുക നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ടോൾ ഓപ്പറേറ്ററോട് ഫാസ്‌ടാഗ് ഇടപാടുകളുടെ പൂർണ്ണമായ വിവരങ്ങൾ ഹാജരാക്കാൻ എംഎസ്ആർഡിസി നിർദ്ദേശിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷമായിരിക്കും തുക കൈമാറുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

