
മുംബൈയിലെ തെരുവുകളിലെ ചൂടൻ വടപാവിനും പ്രിയമേറുന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തതോടെ, ചൂട് പിടിച്ച പ്രചാരണങ്ങൾക്കിടയിൽ പെട്ടെന്ന് വിശപ്പടക്കാനുള്ള ഭക്ഷണമായും വീണ്ടും ചർച്ചയാകുകയാണ് ‘വടപാവ് രാഷ്ട്രീയം’. ജനപ്രിയമായ ഈ നാടൻ ഭക്ഷണം എങ്ങനെ വോട്ടർമാരിലേക്കുള്ള വഴിയായി മാറുന്നു എന്നതാണ് കൗതുകം. മുംബൈയിൽ ലക്ഷക്കണക്കിന് തൊഴിലാളികളും സാധാരണക്കാരും ദിവസവും ആശ്രയിക്കുന്ന ഒരു ലഘുഭക്ഷണമാണ് വടപാവ്.
പക്ഷേ, തിരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ ഈ വടപാവ് വെറും ഭക്ഷണമല്ല. തിരക്കേറിയ പ്രചാരണങ്ങൾക്കിടയിൽ പെട്ടെന്ന് വിശപ്പടക്കാനുള്ള ഏക ആശ്രയം കൂടിയാണിത്. താനെ വാർഡ് നമ്പർ നാലിൽ മത്സരിക്കുന്ന ശശിധരൻ നായർ പറയുന്നതും ഇത് തന്നെ: “ഓടി നടന്നുള്ള പ്രചാരണ പരിപാടികൾക്കിടയിൽ സമയവും പൈസയും ലാഭിക്കാൻ ബെസ്റ്റ് വടാപാവാണ് !!”
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇക്കുറി നിരവധി മലയാളികളാണ് മത്സര രംഗത്തുള്ളത്. മുംബൈയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ വടാപാവിന് വലിയ സ്ഥാനമാണുള്ളത്. രാഷ്‌ടീയ പാർട്ടികളുടെ പേരിൽ പോലും നഗരത്തിൽ വടാപാവ് ലഭ്യമാണ്. തൊഴിലാളിവർഗ്ഗത്തെയും സാധാരണ ജനങ്ങളെയും എളുപ്പത്തിൽ സ്വാധീനിക്കാൻ വടാപാവ് രാഷ്ട്രീയത്തിന് കഴിയുമെന്ന വിശ്വാസം തന്നെയാണ് ഇതിന് കാരണം.
എന്നാൽ, തിരക്കേറിയ മുംബൈയുടെ തെരുവുകളിൽ ഒരു ചൂടൻ വടപാവ് കൈയ്യിൽ പിടിച്ചുനിൽക്കുന്ന സാധാരണക്കാരന്, അതൊരു രാഷ്ട്രീയം അല്ല; ഒരു നേരത്തെ വിശപ്പടക്കാനുള്ള ആശ്വാസമാണ്. ഭക്ഷണവും രാഷ്ട്രീയവും ഇങ്ങനെ കൂട്ടുകെട്ടാകുമ്പോൾ, മുംബൈയിലെ തിരഞ്ഞെടുപ്പ് ചൂട് വടപാവിന്റെ ചൂടിനൊപ്പം കൂടുകയാണ്. മുംബൈയിൽ, തെരഞ്ഞെടുപ്പ് കാലത്ത് വോട്ടിനൊപ്പം വടപാവും സജീവം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

