
അന്തർവാഹിനികൾക്കെതിരെ പോരാടാൻ ഉപകരിക്കുന്ന എട്ട് ആന്‍റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേത് ഇന്ത്യൻ നാവികസേന ഏറ്റുവാങ്ങി. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് തദ്ദേശീയമായി നിർമ്മിക്കുന്ന പ്രതിരോധ സംവിധാനമാണിത്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കപ്പലുകളുടെ നിർമാണം.
നാവികസേനക്ക് തീരദേശ നിരീക്ഷണം ശക്തിപ്പെടുത്താനും അന്തർവാഹിനികൾക്ക് എതിരെയുള്ള ഓപ്പറേഷനുകളിലും കടലിൽ മൈനുകൾ സ്ഥാപിക്കാനും ഈ കപ്പലുകളുടെ വരവോടെ കൂടുതൽ എളുപ്പമാകും.
ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആൻഡ്രോത്ത് ദ്വീപിന്‍റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. ഏകദേശം 77 മീറ്റർ നീളമുള്ള കപ്പലിൽ അത്യാധുനിക ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോകൾ, തദ്ദേശീയ എഎസ്‌ഡബ്ല്യു റോക്കറ്റുകൾ, നൂതനമായ ആഴം കുറഞ്ഞ ജല സോണാർ തുടങ്ങിയ ആയുധങ്ങളും സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തീരദേശ മേഖലകളിലാവും ഇവ കൂടുതലായി ഉപയോഗിക്കുക. വിദേശത്ത് നിന്ന് ആയുധ ഇറക്കുമതിയുടെ അളവ് കുറക്കുന്നതിന്‍റെ ഭാഗമായാണ് കപ്പൽ ആഭ്യന്തരമായി തന്നെ നിർമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

