
2025 നവംബർ 30 ലെ കണക്കനുസരിച്ച് NHAI യുടെ ആകെ കടം 2,39,818 കോടി രൂപ. പാർലമെന്റിൽ കേന്ദ്രഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി വി ശിവദാസൻ എംപിക്ക് നൽകിയ മറുപടിയിൽ ആണ് ഈ കണക്കുകൾ ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, NHAI 2020–21 ൽ ₹65,080 കോടിയും 2021–22 ൽ ₹65,149 കോടിയും കടമെടുത്തു. 2022–23 ലും വായ്പയെടുക്കൽ തുടർന്നു. ഇപ്പോൾ ദേശീയപാതാ അതോറിറ്റിക്ക് വളരെ വലിയ തിരിച്ചടവ് ബാധ്യതയാണുള്ളത്. ഇപ്പോഴുള്ള ലോണുകൾ തീർക്കാൻ 2050 വരെ സമയം വേണ്ടി വരും എന്നും മറുപടിയിലുണ്ട്.
ആഭ്യന്തര വായ്പകൾ കൂടാതെ വിദേശ വായ്പകളും ദേശീയപാതാ അതോറിറ്റി എടുത്തിട്ടുണ്ട്. 2017 മെയ് മാസത്തിൽ മസാല ബോണ്ടുകൾ വഴി ₹3,000 കോടി രൂപയാണ് സമാഹരിച്ചത്. ഈ ബോണ്ടുകൾ സിംഗപ്പൂർ, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര വിപണികളിൽ നിന്ന് പോലും പണം സ്വരൂപിക്കാൻ ദേശീയപാതാ അതോറിറ്റിയെ അനുവദിച്ച കേന്ദ്രസർക്കാരാണ്, സമാനമായ രീതിയിൽ വായ്പയെടുക്കുന്ന സംസ്ഥാന സർക്കാരുകളെ വേട്ടയാടുന്നത്.
NHAI-യുടെ വായ്പകളെ “ഓഫ്-ബജറ്റ് കടമെടുക്കൽ” ആയി കേന്ദ്ര സർക്കാർ കണക്കാക്കുന്നു, അതിനാൽ ഈ വായ്പകൾ പ്രധാന ധനകാര്യ കമ്മിയിൽ കാണിക്കുന്നില്ല. അതേസമയം, ക്ഷേമപദ്ധതികൾക്കും , അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാനങ്ങൾ വായ്പകൾ സമാഹരിക്കാൻ ശ്രമിക്കുമ്പോൾ, യൂണിയൻ സർക്കാർ സംസ്ഥാനങ്ങൾക്ക് കർശനമായ പരിധികൾ ഏർപ്പെടുത്തുകയാണ്.
ദേശീയപാതാ അതോറിറ്റി (NHAI) വളരെ വലിയ തുക ഓഫ്-ബജറ്റ് വായ്പ എടുക്കുകയും എന്നാൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) പോലുള്ള സമാന വായ്പാ സംവിധാനങ്ങൾ സംസ്ഥാനങ്ങൾ ഉപയോഗിക്കുന്നത് തടയുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പിനെ വി ശിവദാസൻ എംപി വിമർശിച്ചു.
ഈ അന്യായമായ രീതികൾ അവസാനിപ്പിക്കാനും, സംസ്ഥാനങ്ങൾക്ക് നിയമാനുസൃതമായ കടമെടുക്കൽ അവകാശങ്ങൾ നൽകാനും, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ സാമ്പത്തിക നീതി ഉറപ്പാക്കാനും ഡോ. വി. ശിവദാസൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

