
ഇന്ന് പതിനൊന്ന് മണിക്ക് നടക്കാൻ പോകുന്ന യൂണിയൻ ബജറ്റ് അവതരണത്തിന് മുമ്പായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. ബജറ്റ് അവതരണത്തിന് അനുമതി തേടാനാണ് മന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. ഔദ്യോഗിക വസതിയിൽ നിന്ന് രാവിലെ ധനകാര്യമന്ത്രാലയത്തിലെത്തി ബജറ്റ് രേഖ ഉദ്യോഗസ്ഥരിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷമാണ് നിര്‍മല സീതാരാമൻ രാഷ്ട്രപതിയെയും കണ്ടത്.
ലോക്സഭയിൽ രാവിലെ 11 മണിയോടെ ബജറ്റ് അവതരണത്തിന് തുടക്കമാകും. സ്വതന്ത്ര ഇന്ത്യയുടെ 88 മത് കേന്ദ്ര ബജറ്റും മോദി സർക്കാരിന്‍റെ മൂന്നാമത്തെ ബജറ്റുമാണിത്. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഈ ബജറ്റിൽ നിർമല സീതാരാമനെ കാത്തിരിക്കുന്നുണ്ട്. ആദായ നികുതി പരിഷ്കരണം, ഇറക്കുമതി തീരുവ, റെയിൽവേ പദ്ധതികൾ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ALSO READ; ബജറ്റിന് തൊട്ടുമുമ്പ് പ്രഹരം; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി, ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല
മുൻ ബജറ്റുകളിൽ കേരളത്തിന് അവഗണയാണ് ലഭിച്ചതെങ്കിലും ഇത്തവണ ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രം കേരളത്തിനും തെരഞ്ഞെടുപ്പ് കാത്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കും വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സാമ്പത്തിക സർവേ മുന്നോട്ടുവെക്കുന്ന വെല്ലുവിളികൾക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

