
പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണം നടന്ന് ഏഴുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ജമ്മുകശ്മീരിലെ എൻഐഎ കോടതിയിലാണ് ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഏഴ് പേജുള്ള
കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.
ലഷ്‌കര്‍-ഇ-തൊയ്ബ ഭീകര സംഘടനയില്‍പ്പെട്ട 7 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. 2025 ജൂലൈയില്‍ ഓപ്പറേഷന്‍ മഹാദേവില്‍ ഇന്ത്യന്‍ സുരക്ഷാ സേന കൊലപ്പെടുത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരുടെ പേരും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സുലൈമാന്‍ ഷാ, ഹബീബ് താഹിര്‍, ഹംസ അഫ്ഗാനി എന്നിവരെയാണ് എന്‍ഐഎ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഢാലോചന, പ്രതികളുടെ പങ്ക് എന്നിവയടക്കം നിരവധി തെളിവുകളും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത 350 പ്രദേശവാസികളുടേതടക്കം സുപ്രധാന വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഏപ്രിൽ 22നായിരുന്നു രാജ്യത്തെ നടുക്കിക്കൊണ്ട് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഭീകരാക്രമണം നടന്നത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദികൾ 26 പേരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ മലയാളിയും ഉണ്ടായിരുന്നു.
65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കശ്മീരിൽ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. കുടുംബത്തിന്റെ കൺമുന്നിൽ വെച്ചാണ് ഇദ്ദേഹത്തെ ഭീകരർ കൊലപ്പെടുത്തിയത്.
അതേസമയം ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജൂണിൽ, മൂന്ന് പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്‌തു. ജൂലൈയിൽ സായുധ സേന ഭീകരരെ കൊലപ്പെടുത്തി. തീവ്രവാദികൾ നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് മറുപടിയായി, ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തി. മെയ് 7 ന് ആയിരുന്നു ഇത്. പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെയും തീവ്രവാദ ഒളിത്താവളങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

