
ദില്ലി: പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. കാലഹരണപ്പെട്ട 1961ലെ ആദായനികുതി നിയമത്തിന് പകരമായാണിത്. അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 2026 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തില്‍ വരിക. ഈ പുതിയ നിയമം, നികുതി നിയമങ്ങളെ ലളിതമാക്കുകയും വാക്കുകളുടെ എണ്ണം കുറച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാക്കി മാറ്റുകയും ചെയ്യും. ആദായ നികുതി വകുപ്പ് സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2025-ലെ ആദായനികുതി ബിൽ പാർലമെന്റ് ഓഗസ്റ്റ് 12-ന് പാസാക്കിയിരുന്നു. പുതിയ നിയമം നികുതി നിരക്കുകളിൽ മാറ്റമൊന്നും വരുത്തുന്നില്ല, മറിച്ച് സങ്കീർണ്ണമായ ആദായനികുതി നിയമങ്ങൾ മനസ്സിലാക്കുന്നതിന് ആവശ്യമായ ഭാഷയെ ലളിതമാക്കുക മാത്രമാണ് ചെയ്യുന്നത്.
ALSO READ: ബംഗാള്‍ ഗവര്‍ണറുടെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: വഞ്ചിതരാകരുതെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്
പുതിയ നിയമം അനാവശ്യമായ വ്യവസ്ഥകളും കാലഹരണപ്പെട്ട ഭാഷയും ഒഴിവാക്കുകയും, 1961-ലെ ആദായനികുതി നിയമത്തിലെ 819 വകുപ്പുകൾ 536 ആക്കി കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം അധ്യായങ്ങളുടെ എണ്ണം 47-ൽ നിന്ന് 23 ആക്കുകയും ചെയ്തു. പുതിയ ആദായനികുതി നിയമത്തിൽ വാക്കുകളുടെ എണ്ണം 5.12 ലക്ഷത്തിൽ നിന്ന് 2.6 ലക്ഷമായി കുറഞ്ഞു. കൂടാതെ പഴയ നിയമത്തിലെ സങ്കീർണ്ണമായ എഴുത്തിന് പകരം വ്യക്തത വർദ്ധിപ്പിക്കുന്നതിനായി 39 പുതിയ പട്ടികകളും 40 പുതിയ ഫോർമുലകളും അവതരിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

