
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞ കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണയെ ഹൈക്കമാൻഡ് പുറത്താക്കി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരസ്യമായി സമ്മതിച്ചതിനെ തുടർന്ന് ആയിരുന്നു നടപടി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സഹായിയായ രാജണ്ണ, വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ പാർട്ടിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു, കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് നേരിട്ട് വിരുദ്ധമായ പരാമർശങ്ങളായിരുന്നു അവ. രാജണ്ണയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതിനെത്തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ നിർദ്ദേശിച്ചു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ “വോട്ട് ചോറി” (വോട്ട് മോഷണം) സംബന്ധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അവ “നമ്മുടെ കൺമുന്നിൽ” നടന്നതാണെന്നും അവ ശരിയായി നിരീക്ഷിച്ചില്ലെന്നും കെ എൻ രാജണ്ണ പറഞ്ഞിരുന്നു.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്നും എന്നാൽ കരട് പട്ടിക തയ്യാറാക്കിയ ഘട്ടത്തിൽ എതിർപ്പുകൾ ഉന്നയിക്കുന്നതിനുപകരം പാർട്ടി നേതാക്കൾ “കണ്ണുകൾ അടച്ച് നിശബ്ദമായി ഇരുന്നു” എന്നും രാജണ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞങ്ങൾ അത് നിരീക്ഷിച്ചില്ല എന്നത് ഞങ്ങൾക്ക് നാണക്കേടാണ്,” അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സമയത്തിന് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്ന് രാജണ്ണ സമ്മതിച്ചു. “ഞങ്ങൾക്ക് ഒരു ഉത്തരവാദിത്തമുണ്ടായിരുന്നു, വോട്ടർ പട്ടിക പോലുള്ള വിഷയങ്ങളിൽ സമയബന്ധിതമായി പ്രവർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്… അപ്പോൾ നമ്മൾ എതിർപ്പുകൾ ഉന്നയിക്കണമായിരുന്നു… സംസാരിക്കേണ്ട സമയത്ത് മൗനം പാലിച്ച നമ്മൾ ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ്.”രാജണ്ണ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

