
വോട്ട് കൊള്ളയാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ മോദിയും അമിത് ഷായും വരുതിയിലാക്കിയെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ എസ്‌ഐആര്‍ ചര്‍ച്ചക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
എസ്‌ഐആര്‍ നടപടിയില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റിയത് കമ്മീഷനെയും മോദിയുടെയും അമിത് ഷായുടെയും വരുതിയില്‍ കൊണ്ടുവരാൻ ആയിരുന്നെന്നും ഏറ്റവും വലിയ രാജ്യദ്രോഹമാണ് വോട്ട് കൊള്ളയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Also Read: ഹാർദിക് ‘ഷോ’യിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു; ഒന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
കോണ്‍ഗ്രസാണ് ഭരണഘടനയെ നശിപ്പിച്ചതെന്നും കോണ്‍ഗ്രസ് മുസ്ലീംവോട്ടിന് വേണ്ടി ധാര്‍മികത അടിയറവുവെച്ചെന്നും നിഷികാന്ത് ദുബെ മറുപടി നല്‍കി. അതേസമയം, രാജ്യസഭയില്‍ വന്ദേ മാതരം ചര്‍ച്ചയില്‍ പതിവ് പോലെ നെഹ്‌റുവിനെ വിമര്‍ശിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. നെഹ്‌റുവും കോണ്‍ഗ്രസും വന്ദേമാതരത്തെ രണ്ടായി വിഭജിച്ചെന്നും വന്ദേമാതരത്തെ പിന്തുണച്ചവരെ ഇന്ദിര ഗാന്ധി ജയിലില്‍ അടച്ചെന്നും അമിത് ഷാ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോകുമ്പോള്‍ നിങ്ങള്‍ സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നുവെന്നും ബ്രിട്ടാഷുകാര്‍ക്ക് വേണ്ടി പണി എടുക്കുകയായിരുന്നുവെന്നും രാജ്യസഭ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അമിത് ഷാക്ക് മറുപടി നല്‍കി.
ലോക്സഭയിലും രാജ്യസഭയിലും രാഹുല്‍ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഡഗെയുടെയും പ്രസംഗം തടസപ്പെടുത്താനുള്ള ഭരണപക്ഷ ശ്രമം പരസ്പര വാക്കുതര്‍ക്കത്തിലേക്ക് വഴിവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

