
മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ എതിരില്ലാതെ വിജയിച്ച 69 സ്ഥാനാർഥികൾക്കെതിരെ ശക്തമായ പ്രതിഷേധം. എല്ലാ വിജയങ്ങളും റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അതേസമയം, പ്രകടന പത്രിക പുറത്തിറക്കി താക്കറെ കസിൻസ്. ഇതോടെ ബിഎംസി ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പോരാട്ടം വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.
ശിവസേന (ഉദ്ധവ് വിഭാഗം) – മഹാരാഷ്ട്ര നവനിർമാണ സേന സഖ്യത്തിന്റെ പ്രകടന പത്രിക മുംബൈയിലെ ശിവസേന ഭവനിൽ പുറത്തിറക്കി. പുതുക്കിയ രാഷ്ട്രീയ സഖ്യത്തിലെ നിർണായക ചുവടുവയ്പ്പായി ഈ പ്രഖ്യാപനം. മുനിസിപ്പൽ കോർപ്പറേഷനുകളിൽ 69 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ജനാധിപത്യ വിരുദ്ധമാണെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു.
യുവതലമുറ ഉൾപ്പെടെയുള്ള പൗരന്മാർക്ക് വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നും ഈ 69 വിജയങ്ങളും റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയുടെ മേയർ മറാത്തിയായിരിക്കുമെന്ന് സഖ്യം ആവർത്തിച്ചു. അതെ സമയം മുംബൈ മേയർ ഹിന്ദു-മറാത്തി ആയിരിക്കുമെന്ന മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ വിവാദമായ പ്രസ്താവനയെ രാജ് താക്കറെ രൂക്ഷമായി വിമർശിച്ചു.
ഇരുപത് വർഷങ്ങൾക്ക് ശേഷം ശിവസേനയുടെ പാർട്ടി ആസ്ഥാനത്ത് രാജ് താക്കറെ തിരിച്ചെത്തിയതും ചർച്ചയായി. ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതുപോലെയാണ് തോന്നുന്നതെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് രാജ് താക്കറെയുടെ ആദ്യ പ്രതികരണം. ഇതിനോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പരിഹാസത്തോടെയാണ് പ്രതികരിച്ചത്
ആരാണ് ജയിലിലടച്ചതെന്നും, ശിക്ഷ കാലാവധി കഴിഞ്ഞോയെന്നും ചോദിച്ച മുഖ്യമന്ത്രി ഒരു കാർട്ടൂണിസ്റ്റും ഒരു ഫോട്ടോഗ്രാഫറും ഒന്നിച്ചതായി ആരോ പറഞ്ഞുവെന്നും പുതിയ സഖ്യത്തെ പരിഹസിച്ചു. ആശയക്കുഴപ്പവും അഴിമതിയുമാണ് ഒന്നിച്ചതെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. ബിഎംസി പിടിച്ചെടുക്കാനുള്ള നീക്കങ്ങളോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


