
നാസിക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഹൈവേയിൽ സിപിഐ(എം)–അഖിലേന്ത്യാ കിസാൻ സഭ നേതൃത്വത്തിൽ നടക്കുന്ന ലോംഗ് മാർച്ചിനിടയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം അപൂർവവും വികാരഭരിതവുമായ ദൃശ്യങ്ങൾക്ക് സാക്ഷിയായി. രാജ്യത്തെ ഏറ്റവും ദരിദ്രരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ആദിവാസികളും കർഷകരും തുടർച്ചയായ പോരാട്ടത്തിനിടയിലാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.
2026 ജനുവരി 26-ന് തിങ്കളാഴ്ച നടന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി, സിപിഐ(എം), എഐകെഎസ് നേതാക്കളായ ഡോ. അശോക് ധവാലെ, മുൻ എംഎൽഎ ജെ പി ഗാവിത്, ഡോ. അജിത് നവാലെ, ഉമേഷ് ദേശ്മുഖ് തുടങ്ങിയവർ നാസിക്–മുംബൈ ഹൈവേയിൽ മാർച്ചിന് നേതൃത്വം നൽകി. വലിയ അച്ചടക്കത്തോടെ ദേശീയ പതാക ട്രക്കിൽ ആചാരപരമായി കെട്ടിയിരുന്നു. മാർച്ചിൽ അണിനിരന്ന ആയിരക്കണക്കിന് പേർ ദേശീയ പതാകയ്ക്ക് ആദരപൂർവ്വം സല്യൂട്ട് നൽകി.
ജനുവരി 25-ന് ആരംഭിച്ച ലോംഗ് മാർച്ചിൽ നാസിക് ജില്ലയിലെ എല്ലാ താലൂക്കുകളിൽ നിന്നുമുള്ള സ്ത്രീകളും പുരുഷന്മാരും, വൃദ്ധരും യുവാക്കളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയഗാനം ആലപിച്ച ശേഷം, വലിയ ജനക്കൂട്ടം എഴുന്നേറ്റ് നിന്നു മാസ് സല്യൂട്ട് നൽകി.
റിപ്പബ്ലിക് ദിനാഘോഷത്തിന് പിന്നാലെ മുംബൈയിലേക്കുള്ള പ്രതിഷേധ കാൽ നട യാത്ര തുടരുകയായിരുന്നു. അതേസമയം, മഹാരാഷ്ട്ര സർക്കാർ നേതാക്കളുമായി ആശയവിനിമയം ആരംഭിച്ചെങ്കിലും, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരിട്ട് കൂടിക്കാഴ്ച നടത്തി ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ മാർച്ച് തുടരുമെന്ന് സിപിഐ(എം) നേതാവ് ഡോ. അശോക് ധാവളെ വ്യക്തമാക്കി.
നാസിക്കിൽ നിന്ന് ആരംഭിച്ച വൻ കർഷക ലോംഗ് മാർച്ച് ഫെബ്രുവരി രണ്ടിന് മുംബൈയിലെത്തും. വനാവകാശ നിയമം, പെസ നിയമം, ജലസേചന പദ്ധതികൾ, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നാല്പതിനായിരത്തിലധികം കർഷകരാണ് മാർച്ചിൽ അണിനിരക്കുന്നത്. സിപിഐ(എം) – അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലുള്ള മാർച്ച് ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരായ ശക്തമായ പോരാട്ട സമരമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

