
മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിൽ അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ലാത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ അദ്ദേഹം വിജയിച്ച് തലസ്ഥാനത്തെത്തിയ അദ്ദേഹം ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകള്‍ അടക്കം നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
2008 ൽ ശിവരാജ് പാട്ടീൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെയാണ് മുംബൈ ഭീകരാക്രമണം നടക്കുന്നത്. ഇതിനെ തുടർന്ന് രാജ്യസുരക്ഷയിലുണ്ടായ വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പാട്ടീൽ സ്ഥാനം രാജിവെച്ചിരുന്നു.
1935 ഒക്ടോബർ 12 ന് മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ചക്കൂർ ഗ്രാമത്തിൽ ജനിച്ച പാട്ടീൽ, പ്രാദേശിക രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞാണ് രാജ്യത്തെ ഏറ്റവും പരിചയസമ്പന്നനായ പാർലമെന്റേറിയന്മാരിൽ ഒരാളായി ഉയർന്നത്.
ലാത്തൂർ മുനിസിപ്പൽ കൗൺസിൽ മേധാവിയായാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. 1972-നും 1979-നും ഇടയിൽ അദ്ദേഹം രണ്ട് തവണ മഹാരാഷ്ട്ര നിയമസഭയിൽ അംഗമായിരുന്നിട്ടുണ്ട്. പ്രതിരോധം, വാണിജ്യം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ വകുപ്പുകളുടെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായി പദവി വഹിച്ച പാട്ടീൽ, 2010 – 2015 കാലയളവിൽ പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചു.
ശിവരാജ് പാട്ടീലിന്‍റെ വിയോഗത്തിൽ പ്രധാനമന്ത്രിയും നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കളും അനുശോചിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

