
ബിരുദ, ബിരുദാനന്തര പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാനുള്ള നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി.
ശാസ്ത്രീയ മനോഭാവവും മാനവികതയും വളര്‍ത്തേണ്ടതിന് പകരം പാഠപുസ്തകങ്ങളിൽ കാവി വൽക്കരണ അജണ്ട നടപ്പിലാക്കി പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പത് വിഷയങ്ങൾക്കുള്ള ലേണിംഗ് ഔട്ട്‌കംസ്-ബേസ്ഡ് കരിക്കുലം ഫ്രെയിംവര്‍ക്കിന്റെ കരടാണിപ്പോൾ യുജിസി പുറത്തുവിട്ടിരിക്കുന്നത്.
ഈ പാഠപുസ്തകങ്ങളിലാണ് അടിമുടി കാവിവൽക്കരണവുമായി യുജിസി രംഗത്തെത്തിയിരിക്കുന്നത്. പാഠ്യപദ്ധതിയിലെ യുജിസി എംബ്ലത്തിന് പകരം സരസ്വതിയുടെ ചിത്രവും പ്രാര്‍ത്ഥനയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെമിസ്ട്രി, കണക്ക് പാഠപുസ്തകങ്ങളില്‍ ശാസ്ത്രീയ പിന്‍ബലമില്ലാത്ത ഹിന്ദുത്വ ആശയങ്ങളും സിദ്ധാന്തങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയൻസിന്റെ പാഠപുസ്തകത്തിലാണെങ്കിൽ വി ഡി സവര്‍ക്കറും ദീന്‍ ദയാല്‍ ഉപാധ്യായയുമാണ് ദേശീയ പ്രസ്ഥാന നേതാക്കള്‍.
പുതിയ പരിഷ്കരണം പൂർണ്ണമായും ഭരണഘടനാവിരുദ്ധമാണ് എന്നും ഇന്ത്യയുടെ യഥാർത്ഥ ചരിത്രത്തെയും പോരാട്ടങ്ങളെയും വളച്ചൊടിക്കുകയാണ് യുജിസിയിലൂടെ കേന്ദ്ര സർക്കാർ എന്നും ആദർശ് എം സജി പറഞ്ഞു . ചർച്ചകളും പഠനങ്ങളും കൂടാതെ നടത്തുന്ന ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പാഠ്യപദ്ധതികളിൽ നടത്തുന്ന ഇത്തരം കാവിവൽക്കരണ നടപടികൾക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

