
ജമ്മുകശ്‌മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ എംബിബിഎസ് കോഴ്‌സ് നടത്താനുള്ള അനുമതി പിൻവലിച്ച ദേശീയ മെഡിക്കൽ കമ്മീഷന്‍റെ നടപടിയെ അപലപിച്ച് എസ്‌എഫ്‌ഐ. ഇത് തീവ്രവാദ വർഗീയ ശക്തികളുടെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും വിദ്യാഭ്യാസ മേഖലയുടെ നഗ്നമായ കീഴടങ്ങലാണെന്ന് എസ് എഫ് ഐ കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മോശമാക്കുമെന്നും, റദ്ദാക്കിയ അനുമതി എൻഎംസി തിരികെ സ്ഥാപിക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെടുകയും ചെയ്തു.
കോളജിലെ ആദ്യ ബാച്ചിൽ 50ൽ 44 പേരും മുസ്‌ലീം വിദ്യാർഥികളാണെന്ന് ആരോപിച്ച് ബിജെപിയും വലത് സംഘടനകളും വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഉടൻ, SMVDIME-യുടെ അനുമതി പിൻവലിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ വർഗീയ പ്രചാരണങ്ങൾക്ക് വഴങ്ങിയത് ഭരണഘടനാപരമായി ന്യായീകരിക്കാനാവില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ഭരണഘടനയോടും രാജ്യത്തെ ജനങ്ങളോടും ഉത്തരവാദിത്തമുള്ളവരാണ്. അതിനാൽ, ബിജെപി – ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അനുമതി പിൻവലിച്ചതിന്റെ നിയമപരമായ അടിസ്ഥാനം വ്യക്തമാക്കണം. നടപടിയിലൂടെ ഭാവി തുലാസിലായ കശ്മീരി MBBS വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് പ്രവേശനം ഉറപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കണം.
ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിന് എത്രയും വേഗം അനുമതി നൽകണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും കാലതാമസമില്ലാതെ പ്രവേശനം ഉറപ്പാക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

