
ജാതിമതങ്ങൾക്കതീതമായി സമാധാനത്തിനായി ഒന്നിക്കണം. ഒറ്റക്കെട്ടെങ്കിൽ ഇന്ത്യയെ ആർക്കും തകർക്കാനാകില്ലെന്നും ഷാരൂഖ് ഖാൻ. രാജ്യത്ത് ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ആദരിക്കാനായി മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോളിവുഡ് താരം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 17 വയസ് തികയുന്ന വേളയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഗ്ലോബൽ പീസ് ഓണേഴ്‌സ് ചടങ്ങിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും അതിജീവിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും ആദരിച്ചു.
ഇന്ത്യൻ ജനത ഒറ്റക്കെട്ടായി സമാധാനത്തോടെ ജീവിക്കുകയാണെങ്കിൽ ഒരു ശക്തിയും രാജ്യത്തെ തകർക്കാനാകില്ലെന്ന് നടൻ ഷാരൂഖ് പറഞ്ഞു. രാജ്യത്തിൻറെ ശക്തി ഐക്യത്തിലാണ്. പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യ തല കുനിച്ചിട്ടില്ല. ധീരന്മാരായ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായി നില കൊല്ലുന്നിടത്തോളം നാട്ടിൽ സമാധാനവും സുരക്ഷയും നില നിൽക്കും.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, വ്യവസായി മുകേഷ് അംബാനി ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, സുനിൽ ഷെട്ടി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. മുംബൈയിലെ ദിവ്യജ് ഫൗണ്ടേഷൻ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ കസബിനെയും അബു ഇസ്മായിലിനെയും നേരിടുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ സദാനന്ദ് ദത്തേ, ഇരുപത് ബുള്ളറ്റുകൾ ശരീരമാകെ തുളച്ച് കയറിയിട്ടും പൊരുതിയ സുനിൽ ജോധാ, വെടിയുണ്ടകൾ ഏറ്റിട്ടും നിർണായക വിവരങ്ങൾ കൈമാറി കസബിനെ ജീവനോടെ പിടിക്കാൻ സഹായിച്ച അരുൺ ജാദവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഇവരെല്ലാം പങ്ക് വെച്ചു. കസബിനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

