സിദ്ധരാമയ്യ തന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിലാണെന്ന് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. 2028ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കില്ലെന്നും യതീന്ദ്ര വ്യക്തമാക്കി. നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ സിദ്ധരാമയ്യയുടെ പിൻഗാമിയായി കർണാടക മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് യതീന്ദ്ര സിദ്ധരാമയ്യയുടെ പ്രതികരണം വന്നത്. ഇതോടുകൂടി കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയെ പിതാവ് ഉപദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിതാവ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം ആ സ്ഥാനം നികത്താൻ കഴിയുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് സതീഷ് ജാർക്കിഹോളി. സതീഷ് ജാർക്കിഹോളിയാണ് അടുത്ത മുഖ്യമന്ത്രിയെന്നും യതീന്ദ്ര പറഞ്ഞു. നിരവധി രാഷ്ട്രീയക്കാർ കോൺഗ്രസിന്‍റെ മതേതര പ്രത്യയശാസ്ത്രം പിന്തുടരുന്നുണ്ട്.
സതീഷ് ജാർക്കിഹോളി അവരെ നയിക്കണമെന്ന് യതീന്ദ്ര വ്യക്തമാക്കി. 2028ന് ശേഷം സമാന തത്വങ്ങൾ പിന്തുടരുന്ന നേതാവായി ഒരാൾ ഉയർന്നുവരണം. പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിൽ സ്ഥിരമായി ഇടപെടുന്നവരിൽ ഒരാളാണ് സതീഷ്. പുരോഗമന തത്വങ്ങള്‍ പിന്തുടരുന്ന നേതാക്കളെയാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് കപ്പലഗുഡ്ഡി എംഎൽസി കൂടിയായ യതീന്ദ്ര പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

