
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വിവാദം. ടിപ്പു സുൽത്താനെ ഛത്രപതി ശിവാജി മഹാരാജിനോട് താരതമ്യം ചെയ്ത് “ധീരതയുടെ പ്രതീകം” എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കലിനെതിരെ പൊലീസ് കേസ്. പ്രസ്താവനക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം ഉയർത്തി രംഗത്തെത്തി.
ടിപ്പു സുൽത്താൻ ഛത്രപതി ശിവാജി മഹാരാജിന്റെ ആദർശങ്ങൾ പിന്തുടർന്ന യോദ്ധാവാണെന്നും, ബ്രിട്ടീഷുകാരെതിരെ പോരാടിയ ധീരതയുടെ പ്രതീകമാണെന്നുമായിരുന്നു സപ്കൽ പറഞ്ഞത്.
മലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം പ്രദർശിപ്പിച്ചതിനെ ചൊല്ലിയ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം.
ടിപ്പു സുൽത്താൻ അപാരമായ ധൈര്യം പ്രകടിപ്പിച്ച മഹാനായ യോദ്ധാവായിരുന്നുവെന്നും, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ഇന്ത്യയുടെ യഥാർത്ഥ പുത്രനാണെന്നും സപ്കൽ അഭിപ്രായപ്പെട്ടിരുന്നു. ധീരതയുടെ പ്രതീകമെന്ന നിലയിൽ ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനോട് തുല്യമായി കാണണമെന്നും സപ്കൽ കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ ബിജെപി സിറ്റി പ്രസിഡന്റ് ധീരജ് ഘാട്ടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സപ്കലിന്റെ പരാമർശങ്ങൾ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും സാമുദായിക ഐക്യത്തെ ബാധിക്കുന്നതുമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
അതേസമയം, അഹല്യാനഗറിൽ ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ശിവാജി സ്മാരകത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ, സപ്കലിനെതിരെ ‘ഷൂ പ്രതിഷേധം’ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചില ഹിന്ദുത്വ നേതാക്കൾ സപ്കലിന്റെ നാവ് മുറിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് എരിതീയിൽ എണ്ണ പകർന്നു. ഇതോടെ, ടിപ്പു സുൽത്താനും ഛത്രപതി ശിവാജി മഹാരാജും പോലുള്ള ചരിത്ര വ്യക്തിത്വങ്ങളുടെ പേരിലുള്ള ‘പാരമ്പര്യ രാഷ്ട്രീയം’ വീണ്ടും ചൂടുപിടിക്കുകയാണ് മഹാരാഷ്ട്രയിൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


