
മുംബൈയിൽ പാലിൽ മായം കലർത്തിയ സംഭവം നഗരത്തെ ഞെട്ടിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ഇത്തവണ വിൽപ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങളിൽ എലിവിഷം പുരട്ടിയെന്ന ഗുരുതര ആരോപണത്തിൽ രണ്ട് കച്ചവടക്കാരാണ് പൊലീസ് പിടിയിലായത്. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും പൊതുജനാരോഗ്യവും മുബൈയിൽ വീണ്ടും ചർച്ചയാകുകയാണ്.
മുംബൈയിൽ ഭക്ഷ്യസുരക്ഷയെ ചുറ്റിപ്പറ്റിയ ആശങ്കകൾ വീണ്ടും ഉയരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് പാലിൽ മായം കലർത്തിയ കേസിൽ നടപടി എടുത്തതിനു പിന്നാലെ, ഇപ്പോഴിതാ പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന നടത്തിയ സംഭവം പുറത്തുവന്നിരിക്കുകയാണ്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ നഗരത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമാക്കുകയാണ്.
വിൽപ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങളിൽ എലിവിഷം പുരട്ടി വിറ്റ രണ്ട് കച്ചവടക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലാഡ് വെസ്റ്റിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളാണ് കേസിന് വഴിവെച്ചത്.
മലാഡ് സ്വദേശികളായ മനോജ് കേസർവാണി, രാഹുൽ കേസർവാണി എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ‘റാറ്റോൾ’ എന്ന എലിവിഷം പൊലീസ് കണ്ടെത്തി. രാത്രിയിൽ എലികൾ പഴങ്ങൾ നശിപ്പിക്കാതിരിക്കാനാണ് വിഷം പുരട്ടിയതെന്നാണ് പ്രതികളുടെ വാദം.
മഞ്ഞ ഫോസ്ഫറസ് അടങ്ങിയ ഈ വിഷാംശം ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഴപ്പഴങ്ങളിൽ ക്രീം രൂപത്തിലുള്ള വിഷം തേച്ചുപിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. നാട്ടുകാരുടെ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതികളുടെ തട്ടുകട സീൽ ചെയ്തു. ഭക്ഷ്യസുരക്ഷാ വിഭാഗം കർശന പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. അന്വേഷണം തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

