
ഭോപ്പാൽ: പെട്രോൾ നൽകാൻ വിസമ്മതിച്ച പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ചു. തേജ് നാരായൺ നർവാരി (55) ആണ് ആക്രമണത്തിനിരയായത്. ഹെൽമറ്റ് ധരിക്കാതെ ഇന്ധനം നിറക്കാനെത്തിയവര്‍ക്കാണ് പമ്പ് ജീവനക്കാരൻ പെട്രോള്‍ നല്‍കാതിരുന്നത്.
മധ്യപ്രേദശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ഭിന്ദ്-ഗ്വാളിയാർ ദേശീയപാതക്ക് സമീപം സ്ഥിതി ചെയ്യുന്ന സാവിത്രി ലോധി പെട്രോൾ പമ്പിലെ ജീവനക്കാരനാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാവിലെ 5 മണിക്കാണ് ആക്രമണം ഉണ്ടായത്. ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് ജീവനക്കാരൻ പെട്രോൾ നൽകാതിരുന്നത്. തുടർന്ന് ബൈക്കിലെത്തിയവർ ജീവനക്കാരനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
തർക്കത്തിനിടെ ഇവർ തോക്കെടുത്ത് ജീവനക്കാരന്‍റെ കൈയിൽ വെടി വെക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചു. ദൃശ്യങ്ങളിൽ തോക്കുപയോഗിച്ച് നിരവധി തവണ അക്രമികൾ വെടിയുതിർക്കുന്നത് കാണാം. പരിക്കേറ്റ നർവാരിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

