
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് ആനന്ദ് ദുബെ രംഗത്ത്. കോൺഗ്രസിനെ വെറുമൊരു “ടൂറിസ്റ്റ് പാർട്ടി” എന്നായിരുന്നു ദുബെ പരിഹസിച്ചത്. ബിഎംസി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദുബെയുടെ പ്രതികരണം.
മുംബൈ നിവാസികളെ നേരിട്ട് ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിന് ശേഷം ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും ചെന്നിത്തല അസ്വസ്ഥനാകുന്നുണ്ടായിരുന്നു.
അതേസമയം, വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പ്രസക്തിയില്ലെന്ന് ദുബെ പറഞ്ഞു. മുംബൈയിലെ നാഗരിക രാഷ്ട്രീയത്തിൽ തന്റെ പാർട്ടിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അടിവരയിട്ടായിരുന്നു ദുബെയുടെ വാദം. തെരഞ്ഞെടുപ്പുകളിൽ സ്വന്തമായി മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്ന് തീരുമാനിക്കാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ടെങ്കിലും മുൻ തെരഞ്ഞെടുപ്പുകളിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പിന്തുണ വഹിച്ച പങ്ക് മറക്കരുതെന്നും ദുബെ ഓർമിപ്പിച്ചു.
ബിഹാറിൽ കോൺഗ്രസ് 61 സീറ്റുകളിൽ മത്സരിച്ചു, എത്ര സീറ്റുകൾ നേടിയെന്ന് എല്ലാവരും കണ്ടതാണ്. ഹരിയാന, മഹാരാഷ്ട്ര, യുപി-ബീഹാർ എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രസക്തമല്ല. പശ്ചിമ ബംഗാൾ, കേരള, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും വർഷങ്ങളായി അധികാരത്തിന് പുറത്താണ് കോൺഗ്രസ്. ബിഎംസി തെരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് പക്ഷം രാജ് താക്കറെയുടെ എം എൻ എസുമായി കൈകോർത്തതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. മഹാരാഷ്ട്ര നവനിർമ്മാൺ സേനയുമായുള്ള സീറ്റ് പങ്കിടൽ ക്രമീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും ശിവസേന വക്താവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

