
കോൺഗ്രസിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാമെന്ന മുന്നറിയിപ്പുമായി ശിവസേന (യു ബി ടി) നേതാവ് ഉദ്ധവ് താക്കറെ. സമാനമായി, തങ്ങളുടെ പാർട്ടിക്കും സ്വാതന്ത്ര്യമുണ്ടെന്നും താക്കറെ നിലപാട് വ്യക്തമാക്കി. എംഎൻഎസിനെ പ്രതിപക്ഷ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിനെതിരെ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് താക്കറെ നിലപാട് പരസ്യമാക്കിയത്. താക്കറെ കസിൻസ് വീണ്ടും വേദികൾ പങ്കിടുമ്പോൾ പുതിയ സഖ്യത്തിന്റെ ചർച്ചകൾക്കിടയിലാണ് കോൺഗ്രസ് നിലപാട് താക്കറെയെ ചൊടിപ്പിച്ചത്. മഹാ വികാസ് അഘാഡിയുടെ ഭാഗമായിരിക്കെ ഉദ്ധവ് താക്കറെ നടത്തിയ പ്രസ്താവന മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയാനുള്ള സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്.
ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ച വൻ ഭൂരിപക്ഷത്തെയും ഉദ്ധവ് താക്കറെ ചോദ്യംചെയ്തു. പ്രതിപക്ഷ നേതാക്കളുടെ റാലികൾ വൻ ജനക്കൂട്ടത്തെ ആകർഷിച്ചെങ്കിലും സ്ഥാനാർഥികൾക്ക് വിജയിക്കാൻ കഴിയാത്ത ജനാധിപത്യത്തിന്റെ പുതിയ ഗണിതം മനസ്സിലാക്കാൻ പ്രയാസമാണെന്ന് താക്കറെ പരിഹസിച്ചു.
Also read: ബീഹാര്‍ സർക്കാർ രൂപീകരണം: ചർച്ചകൾ അന്തിമഘട്ടത്തിൽ, എൻഡിഎ സഖ്യത്തിൻ്റെ യോഗം ഇന്ന്
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയേയും വിശ്വാസ്യതയേയും ചോദ്യംചെയ്ത താക്കറെ, ആർജെഡി നേതാവ് തേജസ്വി യാദവിന് ലഭിച്ച വലിയ പിന്തുണ “യഥാർത്ഥമാണോ, നിർമിത ബുദ്ധി (എ ഐ) ഉപയോഗിച്ച് സൃഷ്ടിച്ചതാണോ” എന്നും സംശയമുയർത്തി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മാർച്ചുകൾ നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ചയ്ക്കിറങ്ങാത്തതിനെയും ഉദ്ധവ് താക്കറെ വിമർശിച്ചു.
“ഞങ്ങൾ തിരഞ്ഞെടുപ്പിനെ എതിർക്കുന്നില്ല; അത് രാഷ്ട്രീയത്തിന്റെ ജീവനാഡിയാണ്. പക്ഷേ പ്രക്രിയയിൽ സുതാര്യത ഇല്ലെങ്കിൽ അതിനെ ജനാധിപത്യം എന്ന് വിളിക്കണമോ?” —മുൻ മുഖ്യമന്ത്രി ചോദിച്ചു. “പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണ്” പ്രാദേശിക അഭിമാനം തകർക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിക്കും രാജ്യത്ത് നിലനിൽപ്പ് ഉണ്ടാകില്ലെന്ന് കോൺഗ്രസിനെ കൂടി ലക്ഷ്യമിട്ട് താക്കറെ തുറന്നടിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

