
ഉന്നവോ പീഡന കേസിൽ മുൻ ബിജെപി നേതാവ് കുൽദീപ് സെൻഗറിൻ്റെ ശിക്ഷ മരവിപ്പിച്ചതിൽ തലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നു. ജന്തർമന്ദറിൽ എസ്ഐഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധിക്കുകയാണ്. അതിജീവിത ഉൾപ്പെടെ ശക്തമായ സമരവുമായി രംഗത്തുണ്ട്. മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി നിരവധിപേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്.
തങ്ങൾക്ക് നീതി വേണം എന്ന് അതിജീവിതയുടെ അമ്മ കൈരളി ന്യൂസിനോട് പ്രതികരിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ അവർ കുൽദീപ് സെൻഗറിനെ ശിക്ഷിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി. മരണം വരെ പ്രതിഷേധം തുടരും എന്നും അവർ കൂട്ടിച്ചേർത്തു.
ഉന്നാവോ പീഡനക്കേസിൽ മുഖ്യപ്രതിയായ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗറിൻ്റെ ജീവപര്യന്തം തടവ് ശിക്ഷയാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്. വിധിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്.ദില്ലി ഹൈക്കോടതിക്ക് മുന്നിലും, ഇന്ത്യ ഗേറ്റിന് മുന്നിലും ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു.
ഇന്നും വൈകീട്ട് 3 മണിക്ക് ഇന്ത്യ ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കുൽദീപ് സെൻഗറിൻ്റെ ശിക്ഷ മരവിപ്പിച്ചതിന് എതിരെ സിബിഐ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ദില്ലി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് സിബിഐ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

