
ഉത്തര്‍പ്രദേശിലെ കോളേജില്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തതില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷധം ശക്തമാകുന്നു. മുസഫര്‍നഗറിലെ ഡിഎവി പിജി കോളേജിലെ BA വിദ്യാര്‍ത്ഥി ഉജ്ജ്വല്‍ റാണയാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി എസ്എഫ്‌ഐയും രംഗത്തെത്തി. 7000 രൂപയായിരുന്നു ഉജ്ജ്വല്‍ റാണ ഫീസ് അടക്കാനുണ്ടായിരുന്നത്.
അതില്‍ 1700 രൂപയോളം അടക്കുകയും ചെയ്തു. എന്നിട്ടും പ്രിന്‍സിപ്പല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ വന്നതോടെയാണ് ബിഎ വിദ്യാര്‍ത്ഥിയായ ഉജ്ജ്വല്‍ ആത്മഹത്യ ചെയ്തത്. പ്രിന്‍സിപ്പാള്‍ അപമാനിച്ചെന്നും ഉജ്ജ്വലിന്‍റെ ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട്.
പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഉജ്ജ്വല്‍ റാണ കോളേജില്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതർ പൊലീസിനെ വിളിക്കുകയും പൊലീസ് ഉജ്ജ്വലിനെ തള്ളി പുറത്താക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നടപടി ഉണ്ടായതിന് പിന്നാലെയാണ് ഉജ്ജ്വല്‍ ക്ലാസ് മുറിയില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഉജ്ജ്വലിനെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉജ്ജ്വലിന്റെ സഹോദരി പ്രിന്‍സിപ്പളിനും, കോളേജ് മാനേജ്‌മെന്റിനും, ഉജ്ജ്വലിനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നാലെ വലിയ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് കോളേജില്‍ ഉയരുന്നത്. ഉജ്ജ്വലിന്റെ ആത്മഹത്യയില്‍ പ്രതിഷേധം രേഖപ്പെടുത്തി എസ്എഫ്‌ഐ രംഗത്തെത്തി. നാളെ എസ്എഫ്‌ഐ നേതൃത്വം ഉജ്ജ്വലിന്റെ കുടുബത്തെ സന്ദര്‍ശിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

