
ഉത്തർപ്രദേശിലെ മുഹമ്മദ് അഖ്ലാഖ് വധക്കേസിൽ പ്രതികളെ രക്ഷിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിൻ്റെ നീക്കത്തിന് തിരിച്ചടി. പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കണമെന്ന യുപി സർക്കാരിന്റെ അപേക്ഷ ഗൗതംബുദ്ധ് നഗറിലെ അതിവേഗക്കോടതി തള്ളി. 14 പ്രതികൾക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജി അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്‌ജി സൗരഭ് ദ്വിവേദി തള്ളുകയായിരുന്നു. പ്രാധാന്യമുള്ള കേസെന്നും ഇനി മുതൽ ദൈനംദിന വാദം കേൾക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജഡ്‌ജി ഉത്തരവിട്ടു.
ഈ വർഷം ഒക്ടോബറിലാണ് പ്രതികൾക്കെതിരായ കേസ് പിൻവലിക്കാനായി സംസ്ഥാനത്തെ ബിജെപി സർക്കാർ കോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ എം ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗൗതം ബുദ്ധനഗറിലെ വീട്ടിൽ പശു ഇറച്ചി സൂക്ഷിച്ചെന്ന് പ്രചരിപ്പിച്ചാണ് 2015 സെപ്‌തംബർ 28ന് മുഹമ്മദ് അഖ്‌ലാഖിനെ സംഘപരിവാറുകാർ കൊലപ്പെടുത്തിയത്. നരേന്ദ്രമോദി അധികാരത്തിൽ എത്തിയശേഷം പശുവിന്റെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന കൊലപാതകങ്ങളിൽ ദേശീയ ശ്രദ്ധയിലേക്കെത്തിയ ആദ്യ സംഭവമായിരുന്നു ഇത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

