
ഭരണ – ഉദ്യോഗസ്ഥ വർഗ്ഗത്തിന്റെ ഭീകരതക്ക് ഇരയാവുകയും, ചെങ്കൊടി തണലിൽ നീതിക്കായി പതിറ്റാണ്ടുകളുടെ പോരാട്ടം നടത്തുകയും ചെയ്ത വാച്ചാത്തിയിലെ ജനതയുടെ കഥ പറയുന്ന ‘വാച്ചാത്തി – ദി ലോങ്ങ് മാർച്ച് ഫോർ ജസ്റ്റിസ്’ ഡോക്യൂമെന്ററി റിലീസ് ചെയ്തു. ‘കോമ്രേഡ് ടാക്കീസ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ്, അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെയും നീതിക്കായി പോരാട്ടം നടത്തിയ തമിഴ്‌നാട്ടിലെ സിപിഐമ്മിന്‍റെയും നേർസാക്ഷ്യങ്ങൾ തുന്നിച്ചേർത്ത ഡോക്യുമെന്ററി പുറത്തുവിട്ടത്.
1992 ജൂൺ 20 നായിരുന്നു ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങൾക്ക് നേരെ നടന്ന ഭരണകൂട അക്രമങ്ങളിലെ ഏറ്റവും ക്രൂരമായ നരനായാട്ട് നടന്നത്. വീരപ്പൻ എന്ന പേരിന്‍റെ മറവിൽ വാച്ചാത്തിയെന്ന ആദിവാസി ഗ്രാമത്തിലേക്ക് കടന്നെത്തിയ പൊലീസും വനംവകുപ്പും ഒരു കൂട്ടം നിഷ്കളങ്കരായ മനുഷ്യരെ നരകതുല്യമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുരുഷന്മാരെ അന്യായമായി അറസ്റ്റുചെയ്ത് ലോക്കപ്പുകളിൽ ക്രൂരമർദനത്തിന് ഇരയാക്കിയപ്പോൾ, സ്ത്രീകളേയും കുട്ടികളെയും അടക്കം വീടുകൾ കയറി കൂട്ടബലാത്സംഗം ചെയ്തു.
ജനങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ തന്നെ അവരുടെ കാലന്മാരായപ്പോൾ, ജീവിതവും നീതിയും നഷ്ടപ്പെട്ടവരെ ആദ്യം തേടിയെത്തിയത് പി ഷണ്മുഖത്തിന്റെ നേതൃത്വത്തിലെ തമിഴ്‌നാട്ടിലെ സിപിഐഎം ആയിരുന്നു. കാക്കിയിട്ട ഭീകരതക്കെതിരെ വാച്ചാത്തിയിലെ ജനതക്ക് നീതിക്ക് വേണ്ടി പോരാടാനുള്ള തീ പകർന്ന് കൊടുത്തത് പി ഷണ്മുഖവും സിപിഐഎമ്മുമായിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ എല്ലാ കുറ്റവാളികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ പീഡനപർവം താണ്ടിയ ആ ജനതക്ക് സാധിച്ചു. വാച്ചാത്തിയുടെ കഥയിലെ സകല മേഖലകളിലും സൂക്ഷ്മമായി കടന്നു ചെല്ലുന്ന ഡോക്യൂമെന്ററിയാണ് ‘വാച്ചാത്തി – ദി ലോങ്ങ് മാർച്ച് ഫോർ ജസ്റ്റിസ്’.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

