
മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള രാത്രി യാത്രയ്ക്കിടെ ‘ബിഗ് ബോസ്’ റിയാലിറ്റി ഷോ കണ്ടുകൊണ്ട് വാഹനമോടിച്ച ബസ് ഡ്രൈവറുടെ വീഡിയോ വൈറൽ. മണിക്കൂറിൽ ഏകദേശം 80 കിലോമീറ്റർ വേഗതയിൽ ആയിരുന്നു ഇയാൾ വാഹനം ഓടിച്ചിരുന്നത്. റിയാലിറ്റി ഷോ കാണുന്ന ഒരു വിആർഎൽ ബസ് ഡ്രൈവറുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒക്ടോബർ 27 ന് പുലർച്ചെ 2:50 ഓടെ നടന്ന സംഭവം ഒരു യാത്രക്കാരൻ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രാത്രിയിൽ വാഹനമോടിക്കുന്നതിനിടെ സ്റ്റിയറിംഗ് വീലിന് താഴെ ബിഗ് ബോസ് കാണുന്ന ബസ് ഡ്രൈവറെ വൈറൽ വീഡിയോയിൽ കാണാം. “ഇതും അപകടങ്ങൾക്ക് ഒരു കാരണമാണ്” എന്ന് യാത്രക്കാരൻ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
വീഡിയോ വൈറലായതോടെ, വിആർഎൽ ട്രാവൽസ് ഉടനടി നടപടി സ്വീകരിച്ചു, അന്വേഷണം ആരംഭിക്കുകയും ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. വിജയാനന്ദ് ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള വിആർഎൽ ട്രാവൽസ്, സംഭവത്തിൽ ഖേദപ്രകടനം നടത്തി, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഉറപ്പുനൽകി. “ഒക്ടോബർ 27-ന് മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിൽ നിങ്ങൾ അനുഭവിച്ച അസൗകര്യത്തിലും ഭയത്തിലും ദുരിതത്തിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന, അത്തരം കാര്യങ്ങൾ ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്” എന്ന് അവർ പറഞ്ഞു.
അശ്രദ്ധയ്ക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല എന്ന നയം അവർ ആവർത്തിച്ചു, ഡ്രൈവറുടെ പിരിച്ചുവിട്ടതായും അവർ സ്ഥിരീകരിച്ചു. “ഇതുപോലുള്ള സംഭവങ്ങൾ വളരെ അപൂർവമാണ്, ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് യാത്രക്കാരോട് ഞങ്ങൾ നന്ദി പറയുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് എല്ലാ ഡ്രൈവർമാർക്കും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അസുഖകരമായ അനുഭവത്തിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” കമ്പനി കൂട്ടിച്ചേർത്തു.
മാർച്ചിന്റെ തുടക്കത്തിൽ, ഹൈദരാബാദിലെ ഒരു ക്യാബ് ഡ്രൈവർ വാഹനമോടിക്കുമ്പോൾ ഫോണിൽ PUBG കളിക്കുന്നതായി കാണിക്കുന്ന സമാനമായ ഒരു വീഡിയോ പുറത്തുവന്നു, ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കയ്ക്ക് കാരണമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

