
എൻഐഎ ഉദ്യോഗസ്ഥയെന്ന വ്യാജേനെ വിമാനത്താവളത്തിലെ പരിശോധന വെട്ടിച്ച് ലഹരി കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തായ്‌ലൻഡിൽ നിന്ന് എത്തിയ യുവതിയാണ് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 11.350 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി പിടിയിലായത്. മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് AI-2335 വിമാനത്തിൽ എത്തിയ ഇവരെ എയർ ഇന്റലിജൻസ് യൂണിറ്റ് (AIU) നിരീക്ഷണത്തിലാക്കിയിരുന്നു.
വിമാനമിറങ്ങിയ ഇവർ വിമാനത്താവളത്തിലെ വാഷ്‌റൂമിൽ കയറി ‘ദേശീയ അന്വേഷണ ഏജൻസി (NIA)’ എന്നെഴുതിയ, ചിഹ്നം അടക്കം ആലേഖനം ചെയ്ത ജാക്കറ്റ് ധരിച്ചാണ് തിരിച്ചെത്തിയത്. തുടർന്ന് താൻ എൻഐഎ ഓഫീസറാണെന്ന് അവകാശപ്പെട്ട്, പരിശോധന കൂടാതെ ഗ്രീൻ ചാനലിലൂടെ കടന്നു പോകാൻ ശ്രമിച്ചു.
പുറത്തുകടക്കാൻ കഴിയുന്നതിന് മുമ്പ് എഐയു ഉദ്യോഗസ്ഥർ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലും എൻഐഎ ഓഫീസറാണെന്ന് ആവർത്തിച്ച യുവതി വ്യാജ ഐഡി കാർഡും ഹാജരാക്കി. എന്നാൽ, വിശദ പരിശോധന നടത്തിയതോടെ ലഗേജിൽ നിന്നും കിലോക്കണക്കിന് ലഹരി കണ്ടെടുക്കുകയായിരുന്നു. 20 പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചത്. മയക്കുമരുന്ന് പാക്കറ്റുകളിലും എൻഐഎ പേരും ചിഹ്നവും പതിപ്പിച്ചിരുന്നു. തുടർന്ന് എൻഡിപിഎസ് ആക്ട്, 1985 പ്രകാരം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

