
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർ സിദ്ധാർഥ് ശർമ്മ ഇവന്റ് മാനേജർ ശ്യാംകനു മെഹന്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. സിംഗപ്പൂരിൽ നിന്നും ദില്ലിയിൽ എത്തിയപ്പോഴാണ് മെഹന്തയെ അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിലെ ഒരു അപാര്‍ട്‌മെന്റില്‍ വെച്ചാണ് സിദ്ധാര്‍ഥ് ശര്‍മ അറസ്റ്റിലായത് എന്നും പൊലീസ് പറഞ്ഞു.
സിംഗപ്പൂരില്‍ സുബീൻ കയറിയെ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്ന ഗായക സംഘത്തിലെ ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയെ ഗുവാഹാട്ടി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുബീന്റെ സഹോദരനും പോലീസ് ഓഫീസറുമായ സന്ദ്യപൊന്‍ ഗാര്‍ഗ്, നടി നിഷിത ഗോസ്വാമി, അമൃതപ്രഭ, ലോക്കല്‍ ടിവി ചാനല്‍ ഉടമസ്ഥന്‍ സഞ്ജീവ് നരെയ്ന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. സുബീന്‍ മരിക്കുന്ന സമയത്ത് സിംഗപ്പൂരിൽ ഉണ്ടായിരുന്നവരാണ് ഇവർ.
സിംഗപ്പൂരിൽ വെച്ചുണ്ടായ സ്‌കൂബ ഡൈവിംഗിലെ അപകടത്തിലാണ് സുബിൻ മരിച്ചത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാദം സുബിന്റെ ഭാര്യ തള്ളിയതോടെയാണ് സ്‌കൂബ ഡൈവിംങ്ങിൽ കൂടെയുണ്ടായിരുന്ന മാനേജർ സിദ്ധാർഥ് ശർമ്മയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇവന്റ് മാനേജർ ശ്യാംകനു മെഹന്തക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ട് ദുരുപയോഗം ചെയ്യൽ എന്നീ കേസുകളും നിലവിലുണ്ട്.
അസമിൽ മൃതദേഹം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. സെപ്റ്റംബർ 23 ന് അസമിലെ കാംരൂപ് ജില്ലയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ ഗാർഗിനെ സംസ്കരിച്ചു, അദ്ദേഹത്തിന് അന്തിമ വിടവാങ്ങൽ നൽകാൻ ലക്ഷക്കണക്കിന് ആരാധകർ എത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

