
നാട്ടിക എം.എൽ.എ സി.സി. മുകുന്ദനെ കോൺഗ്രസ് വഞ്ചിച്ചതായി ആരോപണം. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാമെന്ന കോൺഗ്രസിൻ്റെ വാഗ്ദാനം വിശ്വസിച്ചാണ് മുകുന്ദൻ സിപിഐയിൽ നിന്ന് രാജി വച്ചത്. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം.
ഇതിൻ്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് താൻ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് മുകുന്ദൻ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, മുകുന്ദനെ പിന്തുണയ്ക്കുന്നതിനെതിരെ കോൺഗ്രസിൻ്റെ പ്രാദേശിക നേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. മുകുന്ദനെ സ്ഥാനാർത്ഥിയായി അംഗീകരിച്ചാൽ തിരഞ്ഞെടുപ്പിൽ കൂടെനിൽക്കില്ലെന്ന് പ്രാദേശിക നേതാക്കൾ ഭീഷണി മുഴക്കിയതോടെ കോൺഗ്രസ് നേതൃത്വം നിലപാട് തിരുത്തുകയായിരുന്നു.
പ്രാദേശിക എതിർപ്പിനെത്തുടർന്ന് മുകുന്ദനുള്ള പിന്തുണയിൽ നിന്ന് കോൺഗ്രസ് പിന്മാറി. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് നാട്ടിക മണ്ഡലത്തിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

