നവകേരള സദസില്‍ ലക്ഷ്യങ്ങള്‍ നടപ്പാകുന്നു; പ്രതീക്ഷയോടെ ഓരോ ദിനവും: മുഖ്യമന്ത്രി

കൊച്ചി സര്‍വകലാശാലയില്‍ നരവംശ ശാസ്ത്ര ഗവേഷക വിദ്യാര്‍ഥിയായ വിനോദ് മാഞ്ചീരി പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ എത്തിയത് തന്റെ ജീവിതചുറ്റുപാടുകള്‍ മാറ്റിമറിക്കാനുള്ള ചില നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. ചോലനായ്ക ആദിവാസി വിഭാഗത്തില്‍നിന്നുള്ള ഉന്നത ബിരുദധാരിയാണ് വിനോദ്. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തല്‍, വിളര്‍ച്ച പ്രശ്‌നത്തിന് പരിഹാരം, പുതുക്കിയ ബദല്‍ സ്‌കൂള്‍ സംവിധാനം തുടങ്ങിയ വിഷയങ്ങളാണ് വളരെ കൃത്യതയോടെ വിനോദ് അവതരിപ്പിച്ചത്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്നും വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്നും ഉറപ്പുനല്‍കി. നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ച് പെരിന്തല്‍മണ്ണ ശിഫാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാതയോഗം പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളില്‍നിന്നുള്ള അനേകം വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. പെരിന്തല്‍മണ്ണയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റെയില്‍വേ മേല്‍പ്പാലത്തോടുകൂടിയ മാനത്ത്മംഗലം– ഓരാടം ബൈപാസ് നിര്‍മാണത്തിന് സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് മുന്‍ എംഎല്‍എ വി ശശികുമാര്‍ അഭ്യര്‍ഥിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കും.

ALSO READ:  ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; മൂന്നു പേര്‍ പിടിയിലെന്ന് സൂചന

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകര്‍ന്ന റോഡ് നന്നാക്കാന്‍ ഇടപെടണമെന്ന് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ പി ഫൈസല്‍ ആവശ്യപ്പെട്ടു. 350ഓളം ഏക്കറില്‍ ആരംഭകാലത്ത് വിഭാവനംചെയ്ത വിശാലമായ സമ്പൂര്‍ണ ക്യാമ്പസ് യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സഹായം ആവശ്യമാണെന്നും ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും റോഡ് നല്ല നിലവാരത്തില്‍ വികസിപ്പിക്കുമെന്നും മറുപടി നല്‍കി.

മങ്കട നിയോജക മണ്ഡലത്തില്‍ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണമെന്ന ഇ എം എസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മോഹന്‍ പുളിക്കലിന്റെ ആവശ്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. അങ്കണവാടി വര്‍ക്കര്‍മാരുടെ നിയമനത്തിന് പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന നിര്‍ബന്ധം ഒഴിവാക്കണമെന്ന അഡ്വ. സുജാതയുടെ അഭിപ്രായത്തോട് പ്രതികരിച്ച് അത്തരം സങ്കീര്‍ണമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ആവശ്യപ്പെടാറില്ലെന്ന് വ്യക്തമാക്കി. താനൂരിലെ നിര്‍ഭയ കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലാണെന്നും അവരെ അറിയിച്ചു. അനേകം ഫുട്‌ബോള്‍ കളിക്കാരെ സൃഷ്ടിച്ച അരീക്കോട് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കണമെന്ന് കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുല്‍ റഹ്‌മാന്‍ അഭ്യര്‍ഥിച്ചു. കായികരംഗത്തിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. വിഷയം പരിശോധിക്കും.

ALSO READ:  കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ.എസ് ബിജോയ് നന്ദന്‍ ചുമതലയേറ്റു

കോളേജുകളുടെ സമയക്രമം പകല്‍ എട്ടുമുതല്‍ 1.30 വരെയാക്കി വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം തൊഴിലവസരം ഒരുക്കുക, സര്‍ക്കാര്‍ കോളേജുകളില്‍ സ്വാശ്രയ കോളേജുകളുടെ മാതൃകയില്‍ നൂതന കോഴ്‌സുകള്‍ അനുവദിക്കുക, അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ ആവശ്യങ്ങളാണ് കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി സ്‌നേഹ ആവശ്യപ്പെട്ടത്. കോളേജുകളുടെ സമയക്രമം സംബന്ധിച്ച് മുന്‍മന്ത്രി ഡോ. കെ ടി ജലീലിന്റെ കാലത്തുതന്നെ നിര്‍ദേശം ഉയര്‍ന്നിരുന്നതാണ്. സമയക്രമം സംബന്ധിച്ച് എല്ലാവരോടും കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കാനാകൂ. ഇത്തരത്തില്‍ സമയക്രമം മാറ്റുന്നതിലൂടെ മറ്റു കോഴ്‌സുകള്‍ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരം ലഭിക്കും. ഓട്ടിസം പാര്‍ക്ക് സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുക, വന്യജീവികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരികള്‍ തങ്ങള്‍ക്ക് കഴിയുന്ന ഇടപെടലുകള്‍ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ അഭ്യര്‍ഥിച്ചിരുന്നു. അതനുസരിച്ച് അമ്പത് കുടുംബത്തില്‍ അതിദാരിദ്ര്യം ലഘൂകരിക്കുന്നതിന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തിയതായി വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്‌മണ്യന്‍ അറിയിച്ചു. കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ ഒരു ജനത ഒന്നാകെ നല്‍കിയ ഊഷ്മളമായ സ്വീകരണമായിരുന്നു നവകേരള സദസ്സിന് മലപ്പുറം ജില്ലയില്‍ ലഭിച്ചത്. വെള്ളിയാഴ്ച നവകേരള സദസ്സ് പാലക്കാട് ജില്ലയിലേക്ക് കടക്കുകയാണ്. എന്താണോ ലക്ഷ്യമിട്ടിരുന്നത്, അത് ഉദ്ദേശിച്ചതിനേക്കാള്‍ ഫലപ്രദമായി നടപ്പാക്കാനാകുന്നു എന്നതാണ് ഓരോ ദിവസം പിന്നിടുമ്പോഴും തെളിഞ്ഞുവരുന്ന അനുഭവം.

(നവകേരള സദസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍, ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ചത്.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News