‘സർക്കാർ നേതൃത്വം നൽകുന്ന, തികച്ചും ഔദ്യോഗികമായ പരിപാടിയാണ് നവകേരള സദസ്സ്’: മുഖ്യമന്ത്രി

മൂന്നാമത്തെ ദിവസം കണ്ണൂർ ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് നവകേരള സദസ്സ് ചേർന്നത്. പയ്യന്നൂരിൽ തുടങ്ങി ഇരിക്കൂറിൽ സമാപനം. ഇടയ്ക്ക് കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങൾ. കേവലം കേൾവിക്കാരായല്ല, തങ്ങളുടെ ജനാധിപത്യപരമായ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചു കൊണ്ട് സജീവമായ ഇടപെടൽ നടത്തി നവകേരള സദസിനൊപ്പം ചേരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സർക്കാർ നേതൃത്വം നൽകുന്ന, തികച്ചും ഔദ്യോഗികമായ പരിപാടിയാണിത്. സർക്കാരിലുള്ള വിശ്വാസം എല്ലാ എതിർപ്രചാരണങ്ങളെയും അപ്രസക്തമാക്കുന്ന ബോധ്യമായി നെഞ്ചേറ്റുന്ന ജനതയാണ് പൊരി വെയിലിനെ പോലും കൂസാതെ ഓരോ കേന്ദ്രങ്ങളിലേക്കും ഒഴുകിയെത്തുന്നത്. സർക്കാർ ജനങ്ങളുമായി വികസന കാര്യങ്ങൾ സംവദിക്കുന്ന ഒരു പരിപാടിയിൽ ഇതുപോലെ ജനപങ്കാളിതവും ഉത്സാഹവും പ്രകടമാകുന്നു എന്നത് കൂടുതൽ ശക്തമായി മുന്നോട്ടു പോകാൻ ലഭിക്കുന്ന പിന്തുണയാണ്. അസാധാരണമായ അനുഭവം തന്നെയാണ്. പരിപാടി നടക്കുന്ന മൈതാനങ്ങൾ മണിക്കൂറുകൾ മുമ്പുതന്നെ ജനനിബിഡമാകുന്നു. വഴി നീളെ കാത്തു നിന്ന് ആയിരങ്ങളാണ് അഭിവാദ്യം ചെയ്യുന്നത്. തുടക്കം മുതലുള്ള അനുഭവമെടുത്താൽ എവിടെയാണ് വലിയ ആൾക്കൂട്ടമെന്നോ, എവിടെയാണ് കൂടുതൽ ആവേശമെന്നോ തിട്ടപ്പെടുത്താനാവില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം എന്ന് പറയേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read; “നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നതാണ് നവകേരള സദസ് നൽകുന്ന സന്ദേശം”: മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രിസഭയൊന്നാകെയുള്ള പര്യടനം മുമ്പില്ലാത്തതാണ്. അത് മാത്രമല്ല നവകേരള സദസ്സിന്റെ സവിശേഷത. സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും അത് അഭിസംബോധന ചെയ്യുന്നു എന്നതാണ്. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേൾക്കുന്നു എന്നതാണ്. കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്കാരിക പ്രവർത്തകരുടെയും പ്രൊഫഷനലുകളുടെയും വ്യവസായികളുടെയും-ഇങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളുടെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന പ്രഭാത യോഗത്തിൽ ഉണ്ടാകുന്നത്. സമൂഹത്തിന്റെ പരിച്ഛേദമാണ് അവിടെ എത്തുന്നത്. അവർ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു, ആവശ്യങ്ങൾ ഉന്നയിക്കുന്നു.

സ്‌കൂൾ പാചക തൊഴിലാളികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നത് കേരളത്തിലാണെന്ന് പാചക തൊഴിലാളി യൂണിയൻ പ്രതിനിധി പയ്യന്നൂരിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി. സ്‌കൂൾ പാചക തൊഴിലാളികളുടെ അധ്വാനഭാരം കുറക്കാൻ നടപടി വേണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി കൃഷിക്കാർക്ക് ഉപകരിക്കുന്ന രീതിയിലാക്കണമെന്നതായിരുന്നു കർഷകൻ അൻവർ ഹാജി അരവഞ്ചാലിന്റെ ആവശ്യം. കലാസാംസ്‌കാരിക രംഗത്ത് മലബാറിന് കൂടുതൽ പൊതുഇടങ്ങൾ വേണമെന്നതായിരുന്നു ചിത്രകാരൻ എബി എൻ ജോസഫിന്റെയും നടൻ സന്തോഷ് കീഴാറ്റൂരിന്റെയും നിർദേശം. ഇങ്ങനെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രകടമാക്കപ്പെടുന്ന യോഗങ്ങളിൽ, അവയാകെ കേട്ട് മറുപടി പറയുന്നുമുണ്ട്.

Also Read; കേരളത്തിൽ ഐ ടി രംഗത്ത് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി; മുഖ്യമന്ത്രി

കോടികളുടെ മുതൽ മുടക്കിൽ ആരംഭിക്കുന്ന വ്യവസായം ഏതു സംസ്ഥാനത്ത് ആരംഭിക്കണമെന്ന പരിശോധനയിൽ കേരളത്തെ തെരഞ്ഞടുത്തതും കാസർകോട് ജില്ലയിലെ അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ചതും കേരളം പൂർണമായും വ്യവസായ സൗഹൃദമായതിനാലാണെന്ന് മഹാരാഷ്ട്ര സ്വദേശി വിജയ് അഗർവാൾ കാസർകോട്ടെ പ്രഭാത യോഗത്തിലാണ് പറഞ്ഞത്. സർക്കാറിന്റെ പിന്തുണയും ഉദ്യോഗസ്ഥരുടെ സൗഹൃദ സമീപനവും വ്യവസായത്തിന് അനുകൂലമാണ്. പ്ലൈവുഡ് അധിഷ്ഠിത വ്യവസായത്തിന് ഗുജറാത്തും കേരളവുമാണ് അനുകൂല സംസ്ഥാനങ്ങൾ. കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്തനാണെന്ന് അന്യനാട്ടിൽ നിന്നെത്തിയ അദ്ദേഹം വ്യക്തമാക്കി. ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്.

ഈ ചർച്ചാ യോഗങ്ങൾ ജനാധിപത്യ സംവാദത്തിന്റെ സാർത്ഥകമായ മാതൃകയാണ്. ഇതിനു ശേഷമാണ് മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസ്സുകൾ നടക്കുന്നത്. അവിടെയും ഏകപക്ഷീയമായല്ല ആശയവിനിമയം. പങ്കെടുക്കുന്നവർക്കാകെ അഭിപ്രായങ്ങളും നിവേദനങ്ങളും പരാതികൾ ഉണ്ടെങ്കിൽ അവയും സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരാനുള്ള അവസരമുണ്ട്. നിവേദനവുമായി പ്രതീക്ഷിച്ചതിലും കൂടുതൽ പേര് എത്തുന്നത് കൊണ്ടാണ് ഉദ്ഘാടന ദിവസത്തിൽ ഒരുക്കിയത്തിന്റെ നാലിരട്ടിയായി സൗകര്യങ്ങളുണ്ടാക്കിയത്. ജനങ്ങൾ നിവേദനങ്ങളും പരാതിയുമായി കൂടുതൽ കൂടുതൽ എത്തുന്നതിനർത്ഥം, അവർക്ക് ഈ സർക്കാരിൽ വിശ്വാസവും പ്രതീക്ഷയും വാനോളം ഉണ്ട് എന്നതാണ്. അതുകൊണ്ടു തന്നെയാണ്, കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ നവകേരള സദസ്സിൽ പങ്കാളികളാകാൻ സ്വമേധയാ എത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News