
ജയപ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് (ജെ.എ.എല്‍) ഏറ്റെടുക്കുന്നതിനായി അദാനി എന്റര്‍പ്രൈസസിന്റെ ബിഡ് തിരഞ്ഞെടുത്തതിനെതിരെ വേദാന്ത ലിമിറ്റഡ് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ തിങ്കളാഴ്ച തള്ളി. ചെയര്‍പേഴ്‌സണ്‍ അശോക് ഭൂഷണ്‍, ടെക്‌നിക്കല്‍ അംഗം ബരുണ്‍ മിത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അപ്പീലിനു യാതൊരു പ്രാധാന്യവും ഇല്ലെന്നും അതിനാല്‍ രണ്ട് അപ്പീലുകളും തള്ളുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി.
വേദാന്ത ഉന്നയിച്ച കാര്യങ്ങളില്‍ യാതൊരു അടിസ്ഥാനവും കാണുന്നില്ല. ക്രെഡിറ്റര്‍മാരുടെ കമ്മിറ്റിയുടെ തീരുമാനം റെസല്യൂഷന്‍ പ്ലാനുകളുടെ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു, അത് അവരുടെ വ്യാപാര വിവേകത്തിന്റെ പരിധിയില്‍ എടുത്തതാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു. മാര്‍ച്ച് 17-ന് ട്രിബ്യൂണലിന്റെ അലഹബാദ് ബെഞ്ച് 14,535 കോടി രൂപയുടെ അദാനി എന്റര്‍പ്രൈസസ് ബിഡ് അംഗീകരിച്ചിരുന്നു. ഇതിനെതിരെ വേദാന്ത ദേശീയ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഏപ്രില്‍ 23-ന് വാദം പൂര്‍ത്തിയാക്കിയശേഷമാണ് ദേശീയ ട്രിബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിച്ചത്.
Also Read: ടെലികോം രംഗത്തെ കുതിച്ചുചാട്ടം, 200 രൂപയിൽ താഴെയുള്ള റീചാർജ് പ്ലാനുകളുമായി ജിയോ
റിയല്‍ എസ്റ്റേറ്റ്, സിമന്റ് നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, വൈദ്യുതി, എന്‍ജിനീയറിംഗ്-കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ ജെ.എ.എല്ലിനു നിക്ഷേപമുണ്ട്. ഗ്രേറ്റര്‍ നോയിഡയിലെ ജയ്പീ ഗ്രീന്‍സ്, നോയിഡയിലെ വിശ്ടൗണ്‍, ജേവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തെ ജയ്പീ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സിറ്റി തുടങ്ങിയവയുടെ ഉടമസ്ഥാവകാശമുള്ള കമ്പനിയാണ് ജെ.എ.എല്‍. ഡല്‍ഹി-എന്‍.സി.ആറില്‍ മൂന്ന് ഓഫീസുകളും ഡല്‍ഹി, മസൂറി, ആഗ്ര എന്നിവിടങ്ങളില്‍ അഞ്ച് ഹോട്ടലുകളും കമ്പനിക്കുണ്ട്. കൂടാതെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നാല് സിമന്റ് പ്ലാന്റുകളും മധ്യപ്രദേശില്‍ ഏതാനും ഖനികളും ജെ.എ.എല്ലിനുണ്ട്. ഇതിനുപുറമെ യമുന എക്‌സ്പ്രസ് വേ ടോളിംഗ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപവുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

