മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ എന്‍സിപിക്ക് 2024വരെ കാത്തിരിക്കേണ്ടതില്ലെന്ന് അജിത് പവാര്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാന്‍ എന്‍എസ്പിക്ക് 2024 വരെ കാത്തിരിക്കേണ്ടെന്നും ഇപ്പോള്‍ തന്നെ അതിന് തയ്യാറാണെന്നും അജിത് പവാര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍സിപി മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എന്‍സിപി നേതാവിന്റെ പ്രതികരണം.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് പ്രതിപക്ഷത്തിന്റെ സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് അജിത് പവാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് 100 ശതമാനം ആഗ്രഹമുണ്ടെന്നായിരുന്നു അജിത് പവാര്‍ നൽകിയ മറുപടി. 2004ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും എന്‍സിപിക്ക് മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് ആര്‍ആര്‍ പാട്ടീലിന് മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നതും അജിത് പവാര്‍ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപിയുടെ ഉയര്‍ച്ചയ്ക്ക് കാരണം 2014ലും 2019ലും തുടര്‍ച്ചയായി പാര്‍ട്ടിയെ ഭൂരിപക്ഷത്തിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അജിത് പവാര്‍ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കും മുതിര്‍ന്ന ബിജെപി നേതാവായ എല്‍.കെ. അദ്വാനിക്കും കഴിയാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ന് മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമായി ബിജെപിക്ക് ആരുടെയും പേര് മുന്നോട്ടുവെക്കാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍സിപി വിട്ട് അജിത് പവാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍സിപിയിലെ വിമത നേതാക്കള്‍ക്കൊപ്പം അജിത് പവാര്‍ ബിജെപിയിലേക്ക് വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി തുടരില്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന (ഷിന്‍ഡേവിഭാഗം) വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രകടനത്തില്‍ ബിജെപി തൃപ്തരല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു കൊണ്ട് 2024ലെ പൊതുതെരഞ്ഞെടുപ്പിനെ
നേരിടുന്നതിനെതിരെയും ബിജെപിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ അജിത് പവാറിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എന്‍സിപിയിലെ പ്രബലരായൊരു വിഭാഗത്തെ സഖ്യത്തിലെത്തിക്കാനാണ് ബിജെപി നീക്കമെന്നാണ് റിപ്പോര്‍ട്ട്. അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ്മയെ ബിജെപി പാളയത്തിലെത്തിച്ച തന്ത്രം അജിത് പവാറിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ സ്വീകരിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News