വെള്ളംകണ്ടാലും രക്തമാണെന്ന തോന്നൽ; ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് മാനസിക പ്രശ്‌നങ്ങളെന്ന് NDRF

ബാലസോർ ട്രെയിൻ ദുരന്തം ബാക്കിവെച്ചത് വേദനമാത്രമാണ്. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തം. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ദുരന്തം. ഇപ്പോഴിതാ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻഡിആർഎഫ്. അംഗങ്ങളിൽ ഒരാൾക്ക് വിഭ്രാന്തിയും മറ്റൊരാൾക്ക് ഭക്ഷണത്തോട് വിരക്തിയുമുണ്ടായി, സേനയിലെ ഒരാൾക്ക് എവിടെ വെള്ളംകണ്ടാലും രക്തമാണെന്ന തോന്നലാണ്. മറ്റൊരാൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലായെന്നും എൻ.ഡി.ആർ.എഫ് ഡയറക്ടർ ജനറൽ അതുൽ കാർവാൽ വിശദമാക്കി.

അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് കൗൺസിലിങ് നൽകുന്നുണ്ടെന്നും ഒട്ടേറെപ്പേരുടെ പരുക്കും മൃതദേഹങ്ങളും കണ്ട സേനാംഗങ്ങൾക്ക് മാനസികനില മെച്ചപ്പെടുത്താനുള്ള കോഴ്‌സുകളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിആർഎഫിലെ 18,000 സേനാംഗങ്ങളിൽ 95 ശതമാനവും ആരോഗ്യവാന്മാരാണെന്നാണ് കഴിഞ്ഞവർഷം ജനുവരിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാലസോറില്‍ ക്യാംപ് ചെയ്യുന്ന സിബിഐ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍പ്പേരുടെ മൊഴിയെടുക്കും. അട്ടിമറി ശ്രമം ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ കൂടുതല്‍ സാങ്കേതികമായ പരിശോധനകളും നടത്തും. ഇന്‍റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മാത്രമാണ് അപകടകാരണമെന്ന നിഗമനത്തിലാണ് ആര്‍പിഎഫും സിബിഐയും.

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇനി തിരിച്ചറിയാനുള്ളത് 83 പേരുടെ മൃതദേഹങ്ങള്‍ ആണ്. ആകെ 288 പേരുടെ മരണം സ്ഥിരീകരിച്ചെന്നും 205 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ അന്‍പതോളം പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്.

Also Read: ബാലസോർ ട്രെയിൻ ദുരന്തം; 40 മൃതദേഹങ്ങളിൽ പരുക്കില്ല, വൈദ്യുതാഘാതമേറ്റും മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here