
നെടുമങ്ങാട് പനവൂരിൽ രണ്ടാനച്ഛൻ്റെ നിരന്തര മർദ്ദനവും ആക്രമണവും മൂലം ഒന്നര വയസുകാരൻ മരണമടഞ്ഞ സംഭവം അത്യന്തം ഞെട്ടലുളവാക്കുന്നതാണ്. മനുഷ്യത്വം മരവിച്ചവരാണ് കുഞ്ഞുങ്ങളെ ആക്രമിക്കുന്നത്. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങളോടുള്ള ക്രൂരതയും ആക്രമണവും മാപ്പർഹിക്കാത്ത അപരാധമാണ്. രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ ഉയരത്തിൽ നിന്ന് തള്ളിയിട്ട് കൈകൾ ഒടിച്ചതായും ദേഹമാസകലം ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം തല്ലിപ്പരിക്കേൽപ്പിച്ചതായുമുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു. കുഞ്ഞിൻ്റെ അമ്മ അഖിലയ്ക്കും ഇക്കാര്യങ്ങൾ അറിയാമായിരുന്നു എന്ന വിവരം വിഷയത്തിൻ്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു.
ആഹാരം തൊണ്ടയിൽ കുരുങ്ങി എന്ന് പറഞ്ഞാണ് കുഞ്ഞിനെ വെള്ളിയാഴ്ച എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അല്പ സമയം കഴിഞ്ഞ് കുഞ്ഞ് മരിച്ചു. പരിശോധനയിൽ തലയ്ക്ക് പിന്നിൽ ശക്തമായ ക്ഷതം സംഭവിച്ചതായും കാൽ പാദങ്ങളിലും കൈകളിലും മുതുകിലും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണം. ശിശു പരിചരണത്തിലും പരിപാലനത്തിലും ദേശീയതലത്തിൽ ശ്രദ്ധ നേടിയ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

