
നെടുമങ്ങാട് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി. കുട്ടിയുടെ രണ്ടാനച്ഛനായ അഷ്കറാണ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പ്രതി സമ്മതിച്ചിരിക്കുന്നത്. അഷ്കർ കഴിഞ്ഞ ദിവസം നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ആണ് കുറ്റസമ്മതം നടത്തിയത്.കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്.
അതേസമയം, കുഞ്ഞിന്റെ മുത്തച്ഛനായ സുനിൽ കുമാർ കൈരളി ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട്. രണ്ടാനച്ഛന്റെ മർദ്ദനത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സുനിൽ കുമാർ പറഞ്ഞത്. അസ്കർ കുഞ്ഞിനെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയുടെ കൈക്ക് പരിക്കേറ്റത് സൈക്കിളിൽ നിന്നും വീണാണെന്ന് പറഞ്ഞിരുന്നുവെന്നും സുനിൽ കമാർ വ്യക്തമാക്കി. കുഞ്ഞിന്റെ മാതാവ് അഖിലയുടെ ആദ്യഭർത്താവ് അഖിലിന്റെ പിതാവാണ് സുനിൽ കുമാർ.അഖിലയുടെ സുഹൃത്തിനെതിരെയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മർദ്ദന വിവരം അഖിലയുടെ സുഹൃത്തായ നൃത്ത അധ്യാപികയ്ക്ക് അറിയാമായിരുന്നുവെന്നാണ് സുനിൽ കുമാർ പറയുന്നത്. അഖിലയും അഷ്കറുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയത് നൃത്ത അധ്യാപികയായിരുന്നുവെന്നും മുത്തച്ഛൻ വ്യക്തമാക്കി. നൃത്ത അധ്യാപികയ്‌ക്കെതിരെയും അന്വേഷണം വേണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

