വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറും; കൂടുതൽ നിക്ഷേപത്തിന് നീറ്റാ ജലാറ്റിൻ ഗ്രൂപ്പ്; കൂടിക്കാഴ്ച നടത്തി മന്ത്രി പി രാജീവ്

കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് നീറ്റാ ജലാറ്റിൻ ഗ്രൂപ്പുമായി പ്രാരംഭ ചർച്ചകൾ ആരംഭിച്ചു എന്ന് വ്യവസായ മന്ത്രി പി രാജീവ്. വരും വർഷങ്ങളിൽ നൂതന വ്യവസായങ്ങളുടെ കടന്നുവരവിലൂടെ രാജ്യത്തെ വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുമെന്ന് മന്ത്രി അറിയിച്ചു.   മരുന്നു നിർമ്മാണ വ്യവസായത്തിനാവശ്യമായ അവശ്യഘടകങ്ങൾ നിർമ്മിക്കുന്ന പ്രധാനികളായ നീറ്റാ ജലാറ്റിൻ ഗ്രൂപ്പ് ഗ്ലോബൽ സി ഇ ഒ കോയിച്ചി ഒഗാതയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നീറ്റാ ജലാറ്റിൻ ഗ്രൂപ്പ് കേരളത്തിന് നൽകിയ വാഗ്ദാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൻ്റെ വ്യവസായനയത്തിലുൾപ്പെടുത്തിയിട്ടുള്ള 22 മുൻഗണനാമേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആഗോള കമ്പനികളാണ് ഇപ്പോൾ സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തുന്നതെന്നും നീറ്റാ ജലാറ്റിൻ കൂടി ഇതിലേക്ക് കടന്നുവന്നിരിക്കുന്നു എന്നുമാണ് മന്ത്രി പറഞ്ഞത്.

also read: കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍, രോഗം നേരത്തെ കണ്ടുപിടിക്കുക, പ്രാരംഭത്തില്‍ തന്നെ ചികിത്സിക്കുക: മന്ത്രി വീണാ ജോര്‍ജ്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

നീറ്റാ ജലാറ്റിൻ ഗ്രൂപ്പിൻ്റെ ഗ്ലോബൽ സി ഇ ഒ കോയിച്ചി ഒഗാതയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷയുണർത്തുന്നതാണ്. ബഹു. മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശന വേളയിൽ കേരളത്തിൽ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്ന കാര്യം അദ്ദേഹം പറയുകയുണ്ടായി. വിദേശനിക്ഷേപം നടത്തുന്നതിൽ കമ്പനിക്കുണ്ടായ ചില തടസങ്ങൾ മാറിയെന്നും അടുത്ത ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിക്കുമെന്നും കോയിച്ചി ഒഗാത അറിയിച്ചു. കേരളത്തിന് നൽകിയ വാഗ്ദാനം നടപ്പാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
മരുന്നുനിർമ്മാണ വ്യവസായത്തിനാവശ്യമായ അവശ്യഘടകങ്ങൾ നിർമ്മിക്കുന്ന പ്രധാനികളായ നീറ്റാ ജലാറ്റിൻ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയാണ് വ്യവസായവകുപ്പ് നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ അന്തരീക്ഷം വളരെയധികം നിക്ഷേപസൗഹൃദമാണെന്നും പ്രതീക്ഷിച്ചതിലും മികച്ച ഉദ്യോഗാർഥികളെയാണ് ഇവിടെ ലഭിക്കുന്നതെന്നും പറഞ്ഞ കോയിച്ചി ഒഗാത തൊഴിലാളി സംഘടനകളുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിൻ്റെ വ്യവസായനയത്തിലുൾപ്പെടുത്തിയിട്ടുള്ള 22 മുൻഗണനാമേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആഗോള കമ്പനികളാണ് ഇപ്പോൾ സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തുന്നത്. ഇപ്പോഴിതാ നീറ്റാ ജലാറ്റിൻ കൂടി ഇതിലേക്ക് കടന്നുവന്നിരിക്കുന്നു. ലക്ഷ്യത്തിലേക്ക് ലക്ഷ്യബോധത്തോടെ കേരളം നടക്കുകയാണ് എന്ന് തന്നെ നമുക്ക് മനസിലാക്കാം. വരും വർഷങ്ങളിലും നൂതന വ്യവസായങ്ങളുടെ കടന്നുവരവിലൂടെ രാജ്യത്തെ തന്നെ ഇത്തരം വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here