നെല്ലിയമ്പം ഇരട്ടക്കൊലപാതകം: വീട്ടിൽക്കയറി ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക്‌ വധശിക്ഷ. കായക്കുന്ന് കുറുമക്കോളനിയിയിലെ അർജ്ജുനെയാണ്‌ കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ്‌ കോടതി വധശിക്ഷക്ക്‌ വിധിച്ചത്‌. 2021 ജൂൺ പത്തിന്‌ രാത്രി നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ ഭാര്യ പത്മാവതി എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ദമ്പതികളെ അർജുൻ വീട്ടിൽക്കയറി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അർജ്ജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ALSO READ: ‘സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’,: മന്ത്രി കെ കൃഷ്ണൻകുട്ടി

കൊലപാതകം, ഭവനഭേദനം, തെളിവ്‌ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്‌തതായി കോടതി കണ്ടെത്തി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്‌ കെ അനിൽ കുമാറാണ് കേസിൽ വിധി പ്രസ്താവിച്ചത്‌.ദമ്പതികളായ കേശവനും ഭാര്യ പത്മാവതിയും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചെത്തി പ്രതി അതി ക്രൂരമായി ഇവരെ കൊലപ്പെടുത്തുകയായിരുന്നു. കേശവൻ സംഭവസ്ഥലത്തുവച്ചും ഭാര്യ പത്മാവതി മണിക്കൂറുകൾ കഴിഞ്ഞ്‌ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും മരിച്ചു.മൂന്നുമാസത്തിനുശേഷം സെപ്‌തംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒപ്പം നിന്നവർക്ക്‌ നന്ദിയെന്നും സമൂഹത്തിന്‌ നല്ല സന്ദേശം നൽകുന്ന വിധിയാണിതെന്നും മകൻ മുരളി വിധിക്ക്‌ ശേഷം പ്രതികരിച്ചു.

അന്നത്തെ മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ സംഘമാണ്‌ കേസ് അന്വേഷിച്ചത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 75 സാക്ഷികളെ വിസ്‌തരിച്ചു. 179 രേഖകളും 39 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2023 ഫെബ്രുവരിയിലാണ്‌ കേസിൽ വാദം തുടങ്ങിയത്‌. ഡിസംബർ 20-നാണ് കേസിന്റെ വിചാരണ പൂർത്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here