
സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. പത്ത് ദിവസം മാത്രം പ്രായവും 2.64 കി.ഗ്രാം ഭാരവുമുള്ള പെൺകുഞ്ഞാണ് ഇത്തവണ അമ്മതൊട്ടിലിലേക്ക് എത്തിയത്. കുഞ്ഞതിഥിയ്ക്ക് ” നൈല” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോനിട്ടറിൽ പത്ത് ദിവസക്കാരി അമ്മത്തൊട്ടിലിൽ എത്തിയതിൻ്റെ ചിത്രവും തെളിഞ്ഞു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരും സംരക്ഷണ ചുമതലയുണ്ടായിരുന്നവരും അമ്മ കൂട്ടിൽ ഓടിയെത്തി കുരുന്നിനെ ശിശു പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക നിരീക്ഷണം നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ സംഘം പരിശേധിച്ചതിൽ പൂർണ്ണ ആരോഗ്യവതിയാണ് നൈല.
2023 മെയ് മാസം മുതൽ മൂന്ന് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ പരിചരണയിലേക്ക്
104 കുട്ടികളാണ് എത്തിയതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആണ്. കുറവ് പത്തനംതിട്ടയിലും. കൊല്ലം 4, ആലപ്പുഴ 10, എറണാകുളം 2, കോട്ടയം 7,തൃശൂർ 6, കോഴിക്കോട് 8, കാസറഗോഡ് 2, എന്നിങ്ങനെയാണ് കണക്ക്. ഈ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി 226 കുട്ടികളെയാണ് ദത്ത് നൽകിയത്.
സ്വദേശം 199, വിദേശം 27. വിദേശത്ത് ഏറ്റവും കൂടുതൽ കടൽ കടന്നത് ഇറ്റലിയിലാണ് 10 പേർ. മറ്റുള്ളവർ അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യു. എ. ഇ, സ്വീഡൻ, എന്നീ രാജ്യങ്ങളിലേക്കും ദത്ത് പോയി.
സംസ്ഥാനത്ത് സമിതിയുടെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം തൃശൂർ, പാലക്കാട് ,കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് എന്നീ ദത്തെടുക്കൽ, ശിശുപരിചരണ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ വീട് ബാലികാ മന്ദിരം,വയനാട്, ഗേൾസ് എൻട്രി ഹോം എന്നിവടങ്ങളിലായി 285 കുട്ടികളാണ് പരിചരണത്തിലുള്ളത്. നൈലയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജി. എൽ അരുൺ ഗോപി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

