
ഇടത് പക്ഷത്തിന്റെ ഉരുക്ക് കോട്ടകൾ പൊളിക്കുക എന്നത് മാത്രമായിരുന്നു കോൺഗ്രസ്സിന്റെ ലക്ഷ്യം അതിനായി അവർ തിരഞ്ഞെടുത്തത് ബി ജെ പിയുമായുള്ള അവിശുദ്ധ ബന്ധം. വോട്ടർമാരുടെ കണ്ണിൽ പൊടിയിട്ട് നേടിയ വിജയമാണ് തിരുവനന്തപുരത്തെ പോലെ കൊല്ലത്തും ആവർത്തിച്ചത്.
കൊല്ലം പരവൂർ നഗരസഭയിലെയും വോട്ടിങ് പാറ്റേൺ വ്യക്തമാക്കുന്നത് അത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. പരവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഎം ജില്ലാ സെക്രട്ടറിയെറ്റ് അംഗത്തിനെ തോൽപ്പിക്കാനും ഇവർ കൂട്ടുനിന്നു. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 20 വോട്ട് മാത്രം. കൊല്ലം നഗരസഭയിൽ ബിജെപി ജയിച്ച 7 ഡിവിഷനുകളിൽ യുഡിഎഫിന്റെ വോട്ട് നില ഇടിഞ്ഞു. ഇതുപോലെ യുഡിഎഫ് ജയിച്ച 12 ഡിവിഷനുകളിൽ ബിജെപിയുടെ വോട്ട് നിലയും കുത്തനെ ഇടിഞ്ഞു. ബി ജെ പി ജയിച്ച വാർഡുകളിൽ കോൺഗ്രസ് മൂന്നാം കക്ഷിയാണ്. ഏരിയയിലുടനീളം കോൺഗ്രസ്സ് ബി ജെ പി സഖ്യത്തിനെതിരായാണ് ഇടത്പക്ഷം മത്സരിച്ചത്. കോലീബി സഖ്യത്തിനെ പുനലൂർ പാലത്തിലൂടെ ആനയിച്ച് കൊണ്ട് വന്നാണ് ഐക്കരക്കോണത്ത് കോൺഗ്രസ് താമര വിരിയിച്ചതെന്ന് ഏരിയകമ്മിറ്റി സെക്രട്ടറി പി സജി പറഞ്ഞു.
Also read : ‘ഒരു തോൽവിയുടെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ല’: കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോര്‍ജ് കൈരളി ന്യൂസിനോട്
ഒരിക്കലും ഇളകില്ലെന്ന് സിപിഎമ്മിന് ആത്മവിശ്വാസമുണ്ടായിരുന്ന കോർപ്പറേഷനുകളിലൊക്കെയും യു ഡി എഫ് കൈകൊടുത്ത് കയറി. സർക്കാരിനെതിരെ വ്യാജ പ്രചരണങ്ങൾ പടച്ച് വിട്ടാണ് കോൺഗ്രസ് പലയിടത്തും കയറിക്കൂടിയത്. ഇത്തിക്കര, കല്ലുവാതിൽക്കൽ, പെരിനാട് എന്നിവിടങ്ങളിലെ വോട്ട് നില പരിശോധിച്ചാൽ വിജയം എൽഡിഎഫിനൊപ്പമായിരുന്നെങ്കിലും എൻഡിയെയെ രണ്ടാം സ്ഥാനത്താക്കി യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് മലക്കം മറിഞ്ഞത് കാണാം. പുനലൂർ മുൻസിപ്പാലിറ്റിയിൽ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറക്കാനും യുഡിഎഫിന്റെ സഹായയമുണ്ടായി. 2020ൽ 10 ഡിവിഷനിൽ ഒതുങ്ങിയ കോൺഗ്രസ് ഇത്തവണ വോട്ടുമറിച്ചിട്ടും ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ല.
തിരുവനന്തപുരത്തും കൊല്ലത്തും മാത്രമല്ല കോട്ടയം ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട കണ്ണൂർ എന്നിവിടങ്ങളിലും ഇരുപാർട്ടിക്കുമിടയിലുള്ള പാലം വ്യക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

